ദോഹ/സിംഗപ്പൂർ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) കപ്പല്‍ ഗതാഗതത്തിന് സ്ഥിരമായി നികുതി ഏർപ്പെടുത്താനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്ന് ഖത്തർ വ്യക്തമാക്കി.
സിംഗപ്പൂരില്‍ നടക്കുന്ന പ്രമുഖ അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയായ 'ഷാംഗ്രി-ലാ ഡയലോഗില്‍' (Shangri-La Dialogue) സംസാരിക്കവെ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ മന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അല്‍ഥാനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സ്ഥിരമായ യാത്രാ നികുതി ചുമത്തുന്നത് ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ക്ക് മേലുള്ള സാമ്പത്തിക ഭാരംവർദ്ധിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഖത്തറും മറ്റ് ഗള്‍ഫ് പങ്കാളികളും ഇതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സമുദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ (കടല്‍ ബോംബുകള്‍) നീക്കം ചെയ്ത് ഈ ജലപാത പൂർണ്ണമായും സുരക്ഷിതമായി തുറന്നുകൊടുക്കുന്നതുപോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി നിരക്കുകള്‍ ഈടാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ തയ്യാറാണെന്നും ഉപപ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനും കപ്പല്‍ ഗതാഗതം സുഗമമാക്കാനും താല്‍ക്കാലികമായ ഫണ്ട് ആവശ്യമാണെന്ന് വരികയാണെങ്കില്‍ ആ വിഷയം ചർച്ച ചെയ്യാവുന്നതാണെന്നാണ് ഖത്തറിന്റെ നിലപാട്.
മേഖലയിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മില്‍ ഉഭയകക്ഷി ചർച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സുപ്രധാന പ്രസ്താവന ഉണ്ടായിരിക്കുന്നത്.

