ടെഹ്റാൻ: അമേരിക്കൻ വ്യോമാക്രമണത്തില്‍ ഇറാനിലെ ഏറ്റവും വലിയ പാലം തകർന്നു. ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള ബി-1 ബ്രിഡ്ജ് എന്ന കൂറ്റൻ പാലമാണ് ആണ് അമേരിക്ക തകർത്തത്.
ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ബി-1 ബ്രിഡ്ജ്. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബി-1 ബ്രിഡ്ജ് തകർന്നെന്നും എട്ടുപേർ കൊല്ലപ്പെട്ടെന്നും നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന പ്രദേശവാസികളായ ഇറാനികളാണ് കൊല്ലപ്പെട്ടത്.
പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങള്‍ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാനെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തില്‍ പരിക്കേറ്റത്.
അതേസമയം പശ്ചിമേഷ്യൻ മേഖലയില്‍ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന സാധ്യതയേറുകയാണ്. കരയുദ്ധത്തിന് ഇറാൻ അതിവേഗം സജ്ജമാകുന്നതായാണ് റിപ്പോർട്ടുകള്‍. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കിക്കഴിഞ്ഞു. മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്‍റെ നീക്കം.

