ദോഹ: മേഖലയിലെ സമാധാനം നിലനിർത്താൻ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നും ഈ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്കും (UN) സെക്യൂരിറ്റി കൗണ്‍സിലിനും ഖത്തർ രണ്ട് ഔദ്യോഗിക കത്തുകള്‍ കൈമാറി.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അല്‍ താനി സമർപ്പിച്ച കത്തുകള്‍ കൈമാറിയത്.ഏപ്രില്‍ ആദ്യ വാരം ഖത്തറിന് നേരെ തുടർച്ചയായ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 2, 3, 6: ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി തടഞ്ഞു
ഏപ്രില്‍ 5ന് ഡ്രോണുകള്‍ക്ക് പുറമെ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണമുണ്ടായി.
ഏപ്രില്‍ 7ന് മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയില്‍ അതിന്റെ അവശിഷ്ടങ്ങള്‍ (Shrapnel) ജനവാസ മേഖലയിലെ ഒരു സ്വദേശിയുടെ വീടിന് മുകളില്‍ വീണു.സംഭവത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരു ഖത്തറി പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി വരുന്നു. കൂടാതെ, മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ സ്ഥലത്ത് പരിമിതമായ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രവൃത്തികള്‍ ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും ഇത് മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഖത്തർ വ്യക്തമാക്കി.ഇറാൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് നേരത്തെ പാസാക്കിയ 2817 (2026) എന്ന പ്രമേയത്തിന്റെ ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഈ ആക്രമണങ്ങള്‍ മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങള്‍ക്കും ഇറാൻ നഷ്ടപരിഹാരം നല്‍കാൻ ബാധ്യസ്ഥരാണെന്നും ഖത്തർ ആവശ്യപ്പെട്ടു.

