ദോഹ/ബെയ്‌റൂട്ട്: ഇസ്രായേല്‍ ആക്രമണത്തെത്തുടർന്ന് ലെബനനില്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നവർക്ക് ആശ്വാസമായി ഖത്തറിന്റെ പുതിയ ഘട്ടം സഹായങ്ങള്‍ എത്തി.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ (QFFD) നേതൃത്വത്തില്‍ ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് സഹായ വിതരണം നടക്കുന്നത്. തെക്കൻ ലെബനൻ നഗരമായ സിദോനിലാണ് പുതിയ ബാച്ച് സഹായം വിതരണം ചെയ്തത്.സിദോനിലെ 500 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ആകെ 40,500 കുടുംബങ്ങളെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇതിനോടകം ബെയ്‌റൂട്ടിലെ ഷെല്‍ട്ടറുകളില്‍ കഴിയുന്ന 750 കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്.
സിദോൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്, ഷെല്‍ട്ടറുകള്‍ക്ക് പുറത്ത് കഴിയുന്ന കുടുംബങ്ങള്‍ക്കായി വരുംദിവസങ്ങളില്‍ ആയിരത്തോളം പാക്കേജുകള്‍ കൂടി വിതരണം ചെയ്യും.ഭക്ഷണത്തിന് പുറമെ മെത്തകള്‍, പുതപ്പുകള്‍, ശുചിത്വ കിറ്റുകള്‍ എന്നിവയും സഹായ പാക്കേജിലുണ്ട്.
ഷെല്‍ട്ടറുകള്‍ക്ക് പുറത്ത് താമസിക്കുന്ന നിരാലംബരായ കുടുംബങ്ങളെ സഹായിക്കാൻ ഖത്തർ നല്‍കുന്ന ഈ പിന്തുണ വലിയ പ്രാധാന്യമർഹിക്കുന്നുവെന്ന് ലെബനീസ് സാമൂഹിക കാര്യ മന്ത്രിഹനീൻ അല്‍ സയ്യിദ്പറഞ്ഞു.ഖത്തർ ചാരിറ്റി ലെബനൻ ഓഫീസ് ഡയറക്ടർ മുഹമ്മദ് സഹ്‌റയാണ് വിതരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുദ്ധസാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) പറഞ്ഞു.
കഴിഞ്ഞ മാർച്ച് 15-നാണ് പലായനം ചെയ്ത 40,500 കുടുംബങ്ങള്‍ക്കായി അടിയന്തര ആശ്വാസ പദ്ധതി ഖത്തർ പ്രഖ്യാപിച്ചത്. ദക്ഷിണ ലെബനൻ, ബെയ്‌റൂട്ട് പ്രാന്തപ്രദേശങ്ങള്‍, ബെഖാ താഴ്വര എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് നിലവില്‍ ഖത്തറിന്റെ ഈ സഹായത്തിന് അർഹരായിരിക്കുന്നത്.

