ദോഹ: റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (RSF) പുറത്തുവിട്ട 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഖത്തറിന് ഉജ്ജ്വല നേട്ടം.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമതും അറബ് ലോകത്ത് രണ്ടാം സ്ഥാനവും നേടിയ ഖത്തർ, ആഗോളതലത്തില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 75-ാം റാങ്കിലെത്തി. 2025-ല്‍ ഇത് 79 ആയിരുന്നു.
ഖത്തറിനൊപ്പം മൗറിറ്റേനിയയാണ് അറബ് രാജ്യങ്ങളില്‍ മുൻനിരയിലെത്തിയത്. 2022-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ നടപ്പിലാക്കിയ നിയമപരവും ഭരണപരവുമായ പരിഷ്കാരങ്ങള്‍ രാജ്യത്തെ മാധ്യമ പ്രവർത്തന സാഹചര്യത്തെ ഗുണപരമായി സ്വാധീനിച്ചതായി ഖത്തർ മീഡിയ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 മുതല്‍ തുടർച്ചയായ മൂന്നാം വർഷമാണ് ഖത്തർ ഈ മേഖലയിലെ തന്റെ മേധാവിത്വം നിലനിർത്തുന്നത്.അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയ ആഗോള റാങ്കിംഗില്‍ 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 141-ാം സ്ഥാനത്തെത്തി.മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലിന്റെ റാങ്കിംഗില്‍ വൻ ഇടിവുണ്ടായി. 2022-ന് ശേഷം 33 സ്ഥാനങ്ങളാണ് ഇസ്രായേലിന് നഷ്ടമായത്. ഗസ്സയില്‍ മാത്രം 2023 ഒക്ടോബറിന് ശേഷം 220-ഓളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ മാധ്യമവിരുദ്ധ നയങ്ങളും ബജറ്റ് വെട്ടിക്കുറയ്ക്കലും കാരണം അമേരിക്ക 64-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നോർവേ തുടർച്ചയായ പത്താം വർഷവും പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍, എറിത്രിയ പട്ടികയില്‍ ഏറ്റവും പിന്നിലാണ്.ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം അഭൂതപൂർവമായ തകർച്ച നേരിടുന്നതായി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി. സൂചികയുടെ 25 വർഷത്തെ ചരിത്രത്തില്‍ ആദ്യമായി പകുതിയിലധികം രാജ്യങ്ങളും 'മോശം' അല്ലെങ്കില്‍ 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലോകജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ മികച്ച മാധ്യമ സാഹചര്യങ്ങളില്‍ ജീവിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ട് പങ്കുവെക്കുന്നു.

