കൊച്ചി/ തിരുവനന്തപുരം:മാസപ്പടി കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എല്‍ (CMRL) കമ്പനിയുടെ ഹർജിയെ ശക്തമായ തെളിവുകള്‍ നിരത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍ പ്രതിരോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലടക്കം പത്തിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച നിർണായക തെളിവുകളും, റെയ്ഡിനിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വിവരങ്ങളും മുദ്രവച്ച കവറില്‍ ഇ.ഡി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമർപ്പിക്കും.
അന്വേഷണത്തിന് വീണ്ടും സ്റ്റേ ഉണ്ടാകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍, കേന്ദ്ര സർക്കാരിന്റെ അഡീഷണല്‍ സോളിസിറ്റർ ജനറലാകും ഇ.ഡിക്കായി കോടതിയില്‍ വാദിക്കുക. എസ്.എഫ്.ഐ.ഒ (SFIO) കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടിലാകും ഇ.ഡി ഉറച്ചുനില്‍ക്കുക. ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി തള്ളിയ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വെള്ളിയാഴ്ചയാണ് സി.എം.ആർ.എല്‍ അപ്പീല്‍ നല്‍കിയത്. എസ്.എഫ്.ഐ.ഒ കുറ്റപത്രം സമർപ്പിച്ചതോടെ കള്ളപ്പണ ഇടപാടില്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ നിയമപരമായ വഴി തുറന്നിരിക്കുകയാണ്.
ബാങ്ക് ലോക്കറുകളിലേക്ക് അന്വേഷണം
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാനാണ് ഇ.ഡിയുടെ അടുത്ത നീക്കം. നേരത്തെ വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നെങ്കിലും അതില്‍ ചെറിയ തുക മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിലെ ലോക്കർ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നത്.
പണം വിദേശത്തേക്ക് കടത്തിയെന്ന് ഷോണ്‍ ജോർജിന്റെ പരാതി
"സി.എം.ആർ.എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ഗുരുതര ആരോപണം."
ബി.ജെ.പി നേതാവ് ഷോണ്‍ ജോർജാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് കത്ത് നല്‍കി. 2024-ല്‍ കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങളാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ആരോപണത്തിലെ പ്രധാന വിവരങ്ങള്‍:
യു.എ.ഇയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലുള്ള 'എക്സാലോജിക്' കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് പ്രധാന ആരോപണം.
വീണ വിജയൻ, എം. സുനീഷ് എന്നിവരാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് (PWC) എന്നീ സ്ഥാപനങ്ങളില്‍ നിന്ന് എത്തിയ പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

