വയനാട്: 2003ലെ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസില്‍ 23 വർഷങ്ങള്‍ക്ക് ശേഷം വിധി പ്രസ്താവിച്ച് വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി.
കേസിലെ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എന്നാല്‍ അശോകൻ മരണപ്പെട്ടതിനാല്‍ ശിക്ഷ വിധിച്ചില്ല.
കേസിലെ ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള മറ്റ് 56 പ്രതികളെ കോടതി വെറുതെവിട്ടു. അതേസമയം, സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
സംഘംചേരല്‍, പൊതുഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വിലയിരുത്തി. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
2003ലെ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കേസുകളിലൊന്നായ ഇതില്‍ നീണ്ട 23 വർഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

