മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ. പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ ഡീലിമിറ്റേഷൻ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
കേരളത്തില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകള്‍ വിഭജിച്ച് യഥാക്രമം നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിവ കേന്ദ്രീകരിച്ച് പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് നിലവില്‍ ചർച്ചയിലുള്ളത്.
1984ന് ശേഷം കേരളത്തില്‍ പുതിയ ജില്ല രൂപീകരിച്ചിട്ടില്ല. ഭരണസൗകര്യം വർധിപ്പിക്കുന്നതിനും പ്രദേശങ്ങളുടെ വികസനം വേഗത്തിലാക്കുന്നതിനുമായി ജില്ലകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സമിതി രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അതിർത്തി പുനർനിർണയത്തിനായി ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മൂവാറ്റുപുഴയ്ക്ക് പ്രതീക്ഷ
എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ക്കൊപ്പം കുന്നത്തുനാട് താലൂക്കിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
കിഴക്കൻ മേഖലയിലെ വികസനത്തിന് പുതിയ ജില്ല രൂപീകരണം സഹായകരമാകുമെന്നും ഭരണപരമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകുമെന്നും ആവശ്യക്കാർ ചൂണ്ടിക്കാട്ടുന്നു. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ മൂവാറ്റുപുഴയ്ക്കൊപ്പം തിരൂരിലും നെയ്യാറ്റിൻകരയിലും പുതിയ ജില്ലയെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.

