കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ രഹസ്യ വിചാരണ വിവരങ്ങള്‍ ചോർന്നതിലും മാധ്യമ വിചാരണ നടന്നതിലും നടൻ ദിലീപ് നല്‍കിയ പരാതിയിലെ അന്വേഷണം പൂർത്തിയാക്കാൻ വൈകുന്നതില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
കോടതിയുടെ മുൻ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് "വളരെ ഗൗരവത്തോടെ" കാണുമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വാക്കാല്‍ മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച കേസ് പരിഗണനയ്‌ക്ക് വന്നപ്പോള്‍, സർക്കാരില്‍ നിന്നും മറ്റ് അധികാരികളില്‍ നിന്നും നിർദ്ദേശങ്ങള്‍ ലഭിക്കാൻ പബ്ലിക് പ്രൊസിക്യൂട്ടർ കൂടുതല്‍ സമയം തേടുകയായിരുന്നു. എന്നാല്‍ മുൻ ഉത്തരവുകള്‍ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചോദ്യം ചെയ്ത കോടതി, ഉത്തരവ് പാലിക്കാത്തതില്‍ കടുത്ത അമർഷം രേഖപ്പെടുത്തി. "എന്തുകൊണ്ടാണ് നിങ്ങള്‍ ഈ കോടതിയുടെ നിർദ്ദേശങ്ങള്‍ പാലിക്കാത്തത്? വിഷയം വളരെ ഗൗരവമായി കാണും. ഇത് ശരിയായ രീതിയല്ല," എന്ന് കോടതി വ്യക്തമാക്കി.
ഫെബ്രുവരി 20-ന്, എഫ്.ഐ.ആറുകളിലെ അന്വേഷണം രണ്ട് മാസത്തിനകം വേഗത്തിലാക്കി പൂർത്തിയാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഉത്തരവ് ലംഘിക്കുന്നത് തുടർന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് മുൻപ് കേസ് പരിഗണിച്ചപ്പോഴും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് 5 ബുധനാഴ്ചയിലേക്ക് മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസില്‍ പി. ഗോപാലകൃഷ്ണൻ എന്ന ദിലീപ് എട്ടാം പ്രതിയായിരുന്നു. ഗൂഢാലോചന നടത്തിയത് ദിലീപാണെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. എന്നാല്‍ 2025-ല്‍ എറണാകുളം ജില്ലാ ആൻഡ് സെഷൻസ് കോടതി ദിലീപിനെ വെറുതെവിട്ടിരുന്നു.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. കൂടാതെ, കേസില്‍ ശിക്ഷിക്കപ്പെട്ട ആറുപേരുടെ ശിക്ഷയുടെ പോരായ്മകളും സർക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലുകള്‍ പരിഗണിക്കുന്നതിനായി വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.
നേരത്തെ ജൂലൈയില്‍, കേസിലെ പ്രധാന പ്രതി പള്‍സർ സുനി, മറ്റ് പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവർ ശിക്ഷ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

