ലണ്ടൻ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ നടന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റപ്പെടുത്തി. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രതിഷേധപ്രസ്താവന പുറത്തുവിട്ടത്. ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയേയും പാർട്ടി അപലപിച്ചു.
വലതുപക്ഷ ഭരണകൂടങ്ങള്‍ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആയുധങ്ങളാക്കി മാറ്റുന്ന സാഹചര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമാകുകയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്കൊപ്പം ചെക്ക് റിപ്പബ്ലിക്, ജോർദാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളെയും ഉദാഹരണമായി പരാമർശിച്ചു.
സംഘടനാ സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെതിരായ ഇത്തരം നടപടികളെ ചെറുക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും സിപിഎമ്മിനോടും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യൻ കമ്യൂണിസ്റ്റുകള്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിരുന്നുവെന്നും, ഇപ്പോള്‍ നരേന്ദ്രമോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കർഷകരും നടത്തുന്ന സമരങ്ങള്‍ക്ക് സിപിഎം ഒപ്പമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

