ആലപ്പുഴ: / തിരുവനന്തപുരം:മദ്യഉപഭോഗം കുറയ്ക്കാനും മയക്കുമരുന്ന് ഉന്മൂലനത്തിനും മുൻതൂക്കം നല്‍കി എക്സൈസ് സേനയെ സമ്പൂർണമായി നവീകരിക്കുമെന്ന് മന്ത്രി എം.ലിജു.
കഴിഞ്ഞ ദിവസം തലസ്ഥാനത്തുചേർന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കേസുകളില്‍ പ്രതിയെ പിടികൂടുന്നതുമുതല്‍ വിചാരണവരെയുള്ള കാര്യങ്ങളാണ് സേന നേരിടുന്ന പ്രധാന വെല്ലുവിളി. ലഹരി കേസുകളില്‍ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് എക്സൈസ് രജിസ്റ്റർ ചെയ്യുന്നവയാണ്. എന്നാല്‍, എൻഫോഴ്സ്മെന്റ് നടപടികളില്‍ മാനവശേഷിയുടെയും വാഹനങ്ങളുടെയും ആയുധങ്ങളുടെയും അത്യാധുനിക സംവിധാനങ്ങളുടെയും ഒട്ടനവധി പോരായ്മകള്‍ നിലവില്‍ നേരിടുന്നുണ്ട്. കേസുകള്‍ കണ്ടെത്താനും അവ ശാസ്ത്രീയമായി തെളിയിക്കാനുമുള്ള സംവിധാനങ്ങളുടെ പരിമിതിയാണ് പ്രധാന പ്രശ്നം.
ബോധവത്കരണത്തിനൊപ്പം ലഹരിമുക്തമായി ജീവിതത്തിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവർക്ക് പുനരധിവാസവും തൊഴിലും ഉറപ്പാക്കേണ്ടതുണ്ട്. 'മിഷൻ 2031'ന്റെ ഭാഗമായി എക്സൈസ് നവീകരണത്തിനുള്ള കർമ്മ പദ്ധതികള്‍ ആവിഷ്കരിക്കും. വരാനിരിക്കുന്ന ഇടക്കാല ബഡ്ജറ്റില്‍ തന്നെ അതിനാവശ്യമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. എക്സൈസ് കമ്മിഷണർ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന യോഗത്തില്‍ ഉദ്യോഗസ്ഥർ ഉന്നയിച്ച പ്രധാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
മദ്യനയം ചർച്ചയായില്ല
മദ്യനയത്തെപ്പറ്റി യോഗത്തില്‍ ചർച്ചയായെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. മദ്യ ഉപഭോഗം കുറയ്ക്കുകയെന്നതാണ് യു.ഡി.എഫിന്റെ കാഴ്ചപ്പാട്. അതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നണിതലത്തിലും മന്ത്രിസഭയിലും തീരുമാനിക്കും. ബാർ ഹോട്ടല്‍ അസോസിയേഷൻ, കള്ളിചെത്ത് വ്യവസായ തൊഴിലാളികള്‍, ട്രേഡ് യൂണിയനുകള്‍, വിവിധ മത സാമുദായിക സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍ തുടങ്ങിയവരുമായി ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തും. പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച 'ഓപ്പറേഷൻ തൂഫാനൊപ്പം' ചേർന്ന് എക്സൈസും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

