ദോഹ:ആഗോളതലത്തില്‍ വർദ്ധിച്ചുവരുന്ന അസ്ഥിരതകളെയും വെല്ലുവിളികളെയും നേരിടാൻ 'ഗവേഷണം, വികസനം, നവീകരണം' (RDI) എന്നീ മേഖലകളെ രാജ്യത്തിന്റെ കരുത്തുറ്റ തൂണുകളായി മാറ്റണമെന്ന് ഖത്തർ റിസർച്ച് ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ (QRDI) കൗണ്‍സിലിലെ ഗവേഷകർ.
പ്രതിസന്ധികളുണ്ടാകുമ്പോള്‍ ഗവേഷണ മേഖലയില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് പകരം, കൂടുതല്‍ നിക്ഷേപവും ശ്രദ്ധയും ഈ രംഗത്ത് നല്‍കുകയാണ് വേണ്ടതെന്ന് ഡോ. മുഹമ്മദ് അല്‍ ഹൊസാനിയും ഡോ. അബ്ദല്ലാഹി ഹുസൈനും ചൂണ്ടിക്കാട്ടി.
ക്യു.ആർ.ഡി.ഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാസ്ത്രലോകത്തെ ഈ പുത്തൻ കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചത്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗവേഷണ മേഖലയില്‍ ഖത്തർ നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്തെ സുരക്ഷിതമായ നിലയില്‍ എത്തിച്ചിട്ടുണ്ട്. ക്യു.ആർ.ഡി.ഐ 2030 തന്ത്രം, മികച്ച അക്കാദമിക് സൗകര്യങ്ങള്‍, ആഗോള പ്രതിഭകളെ ആകർഷിക്കാനുള്ള കഴിവ് എന്നിവ ഖത്തറിന് മുതല്‍ക്കൂട്ടാണ്.മഹാമാരികള്‍, യുദ്ധങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ വേഗത്തില്‍ പൊരുത്തപ്പെടാൻ ശക്തമായ ആർ.ഡി.ഐ (RDI) സംവിധാനമുള്ള രാജ്യങ്ങള്‍ക്കേ സാധിക്കൂ. സാങ്കേതിക ശേഷിയും വൈദഗ്ധ്യമുള്ള മനുഷ്യവിഭവവും ഇത്തരം സാഹചര്യങ്ങളില്‍ തുണയാകും.കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ്, ജി.പി.എസ്, കോവിഡ് കാലത്തെ വാക്സിനുകള്‍ എന്നിവയെല്ലാം പ്രതിസന്ധി ഘട്ടങ്ങളിലാണ് വേഗത്തില്‍ വികസിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇവയുടെ അടിസ്ഥാനം വർഷങ്ങളായി നടന്നുവന്ന ഗവേഷണങ്ങളായിരുന്നു. ഇന്നത്തെ കാലത്ത് കൃത്രിമബുദ്ധി (AI), സൈബർ സുരക്ഷ എന്നിവയിലുണ്ടാകുന്ന മുന്നേറ്റങ്ങളും ഇത്തരത്തില്‍ മുൻകൂട്ടിയുള്ള നിക്ഷേപങ്ങളുടെ ഫലമാണ്.സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെയാണ് ഗവേഷണത്തെ ദേശീയ നയത്തിന്റെ കേന്ദ്രബിന്ദുവാക്കിയതെന്ന് ലേഖനം ഉദാഹരിക്കുന്നു.
സമാധാനകാലത്ത് ഗവേഷണത്തില്‍ നിക്ഷേപം നടത്താത്തവർ പ്രതിസന്ധിയില്‍ പതറുമെന്നും, എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ഗവേഷണത്തിന് മുൻഗണന നല്‍കുന്നവർ കൂടുതല്‍ കരുത്തോടെയും മത്സരക്ഷമതയോടെയും തിരിച്ചുവരുമെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.

