കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണം അപഹരിച്ച കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.
പ്രശാന്തിന് തിരിച്ചടി. പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം നല്‍കിയത്.
2025ല്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ സംഭവത്തില്‍ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.
കേസില്‍ 17-ാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദേവസ്വം ബോർഡ് മുൻ അംഗമായ എ. അജികുമാർ 18-ാം പ്രതിയാണ്. കേസിലെ മറ്റു പ്രതികള്‍ നടത്തിയ കുറ്റകൃത്യം മറച്ചുവയ്ക്കാൻ സഹായിക്കുന്ന തരത്തില്‍ ഇരുവരും ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇതിലൂടെ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠ പാളികളില്‍നിന്ന് വീണ്ടും സ്വർണം അപഹരിക്കാൻ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും സഹായം ലഭിച്ചെന്നാണ് കേസ്. കേസില്‍ ഇരുവരുടെയും നടപടികള്‍ക്ക് ദേവസ്വം ബോർഡ് ഉത്തരവ് ഒത്താശ ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

