സ്വിറ്റ്സർലൻഡില്‍ ഭീകരാക്രമണം. വിൻറർതൂർ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് മൂന്നുപേരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
28, 43, 52 വയസ്സുള്ള മൂന്നു പരുഷന്മാർക്കാണ് കുത്തേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള പ്രേരണകളുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ആക്രമണത്തിനിടെ പ്രതി 'അല്ലാഹു അക്ബർ' എന്ന് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദ പ്രചാരണങ്ങളില്‍ പങ്കെടുത്ത കേസില്‍ പ്രതി മുമ്പും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവം നടന്നതിനു പിന്നാലെ മിനിറ്റുകള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിയെ പിടികൂടിയതോടെ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായതായി അധികൃതർ അറിയിച്ചു. 52കാരന് തുടയില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

