Dailyhunt
തെറ്റുകള്‍ തിരുത്തി തിരിച്ചുവന്ന ചരിത്രമുള്ള പാര്‍ട്ടി; എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച്‌ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച്‌ എം വി ഗോവിന്ദൻ

തെറ്റുകള്‍ തിരുത്തി തിരിച്ചുവന്ന ചരിത്രമുള്ള പാര്‍ട്ടി; എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച്‌ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച്‌ എം വി ഗോവിന്ദൻ

Keralasabdam 1 week ago

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

എഴുതിക്കൊണ്ടു വന്ന കുറിപ്പ് വായിച്ച ശേഷം വാർത്താ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് പറഞ്ഞാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് പാർട്ടി സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്. അപ്രതീക്ഷിത തിരിച്ചടിയാണ് മുന്നണിക്കുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടായെന്ന് തുറന്നു സമ്മതിച്ച എം വി ഗോവിന്ദൻ, ജനങ്ങളെയാകെ വിശ്വാസത്തില്‍ എടുത്ത് തിരിച്ചടി പരിശോധിക്കുമെന്നും വ്യക്തമാക്കി. മുൻ തിരഞ്ഞെടുപ്പുകളില്‍ തെറ്റുകള്‍ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. എല്ലാ സഖാക്കളെയും കേള്‍ക്കും. പ്രാഥമികമായ പരിശോധനയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ വായിച്ചത്

തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായത്. സംഘടനാപരവും രാഷ്ട്രീപരവുമായ പ്രശ്നങ്ങള്‍, പാർട്ടിക്കെതിരായി വന്ന വിവിധ തരത്തിലുള്ള പ്രചാര വേലകളും പരാജയത്തിനിടയായിട്ടുണ്ട് എന്ന് പാർട്ടി പ്രാഥമികമായി കാണുന്നു. ഇത് സംബന്ധിച്ച്‌, പാർട്ടിയുടെ പ്രവർത്തകരേയും പാർട്ടി ഘടകങ്ങളേയും എല്‍ഡിഎഫിലെ ഘടകകക്ഷികളേയും ജനങ്ങളേയും വിശ്വാസത്തിലെടുക്കുകയും അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തിരിച്ചടിയെക്കുറിച്ചുള്ള പാർട്ടിയുടെ പരിശോധനയും നിലപാടുകളും.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 37.6 ശതമാനം വോട്ട് ആണ് ലഭിച്ചത്. താരതമ്യേന ഇത് കുറഞ്ഞ വോട്ട് ആണ്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 2019-ല്‍ 35.1 ശതമാനവും 2024ല്‍ 33.35 ശതമാനം വോട്ടുകളുമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആ സന്ദർഭത്തില്‍ തിരിച്ചടിയുടെ പാഠം പഠിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമാകും വിധത്തില്‍ തിരുത്തലുകള്‍ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തില്‍ ഉള്ളത്. വിലയിരുത്തലുകള്‍ സത്യസന്ധമായിരിക്കും. അത് സംബന്ധിച്ച്‌ വളരെ ഏറെ പ്രാധാന്യത്തോടെ മേയ്, ജൂണ്‍ മാസങ്ങളില്‍ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർത്ത്, സഖാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും മുകളിലേക്ക് എടുക്കാനും സാധിക്കണമെന്ന് പാർട്ടി ആലോചിച്ചിട്ടുണ്ട്.

പ്രാഥമികമായ പരിശോധന മാത്രമാണ് ഇന്നത്തെ സെക്രട്ടേറിയറ്റില്‍ നടന്നത്. പാർട്ടി സഖാക്കള്‍ക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളില്‍ അഭിപ്രായം പറയാൻ അവസരം ഒരുക്കണം എന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ ഏരിയാ കമ്മിറ്റികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് എല്ലാ ലോക്കല്‍ കമ്മിറ്റികളും ചേരാൻ തീരുമാനമെടുത്തിട്ടുണ്ട്. ഏരിയാ കമ്മിറ്റികള്‍ പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ചേർന്ന് അവർക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. തുടർന്ന് തിരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി താഴേത്തട്ടിലേക്ക് നല്‍കില്ല. അവരെ കൂടി കേട്ട ശേഷം കൃത്യമായ വിശകലനം തയ്യാറാക്കണം.

അഞ്ച് വർഷം കഴിയുമ്പോള്‍ ഭരണം മാറിവരുന്ന സംസ്ഥാനമാണ് കേരളം. അത് മാറ്റിക്കുറിച്ച്‌ പത്ത് വർഷം തുടർച്ചയായി ഇടതുപക്ഷം ഭരണത്തിലായി. ഇടതുപക്ഷം വീണ്ടും ഭരണത്തില്‍ വരുന്ന മുന്നണിയാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകള്‍ പാർട്ടി സ്വീകരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam