രാജ്യത്തെ പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിള്‍സ് ലിമിറ്റഡ് തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.
2026 സെപ്റ്റംബർ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പരിഷ്കരണത്തിലൂടെ വാഹനങ്ങള്‍ക്ക് 25,000 രൂപ വരെ വില ഉയരും.
ഇന്റേണല്‍ കംബസ്റ്റൻ എഞ്ചിൻ മോഡലുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഒരുപോലെ ഈ വിലവർദ്ധനവ് ബാധകമായിരിക്കും. വർദ്ധിച്ചുവരുന്ന നിർമ്മാണച്ചെലവും പണപ്പെരുപ്പവുമാണ് വില വർദ്ധിപ്പിക്കാൻ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.
ഈ വർഷം ടാറ്റ മോട്ടോഴ്‌സ് നടത്തുന്ന മൂന്നാമത്തെ വില വർദ്ധനവാണിത്. ഏപ്രിലില്‍ 0.5 ശതമാനവും ജൂലൈയില്‍ 1.5 ശതമാനവും കമ്പനി വില ഉയർത്തിയിരുന്നു. എന്നാലും വർദ്ധിച്ചുവരുന്ന ചെലവുകളുടെ ഭൂരിഭാഗവും കമ്പനി തന്നെ ആഗിരണം ചെയ്യുകയാണെന്നും ഒരു ചെറിയ പങ്ക് മാത്രമാണ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതെന്നും ടാറ്റ വ്യക്തമാക്കി.
നിർമ്മാണച്ചെലവിലുണ്ടായ വർദ്ധനവ് കാരണം മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ മറ്റ് മുൻനിര കമ്പനികളും സമാനമായ രീതിയില്‍ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റയുടെ ജനപ്രിയ മോഡലുകളായ ടിയാഗോ, ആള്‍ട്രോസ്, ടിഗോർ, പഞ്ച്, നെക്‌സോണ്‍, കർവ്വ്, സിയറ, ഹാരിയർ, സഫാരി എന്നിവയ്ക്കും ഇവയുടെ ഇലക്‌ട്രിക് പതിപ്പുകള്‍ക്കും വില വർദ്ധനവ് ബാധകമാകും. തിരഞ്ഞെടുക്കുന്ന മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസരിച്ചായിരിക്കും വിലയിലെ മാറ്റം നിർണ്ണയിക്കപ്പെടുക.
അതിനാല്‍, സെപ്റ്റംബർ 1-ന് മുമ്പ് ബുക്കിംഗ് പൂർത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലെ പഴയ വിലയില്‍ തന്നെ വാഹനം സ്വന്തമാക്കാൻ അവസരമുണ്ടായേക്കും.

