ന്യൂഡല്‍ഹി: ഐഎസ്‌ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്.സോമനാഥിനെ റിസർവ് ബാങ്ക് സെൻട്രല്‍ ബോർഡില്‍ പാർട്-ടൈം, നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി കേന്ദ്രം നിയമിച്ചു.
4 വർഷത്തേക്കാണ് നിയമനം. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി ആർബിഐ ബോർഡിലെത്തുന്നത്. 2022 മുതല്‍, ആർബിഐ ബോർഡില്‍ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായ വ്യവസായി ആനന്ദ് മഹീന്ദ്രയെ വീണ്ടും 4 വർഷത്തേക്കു കൂടി നിയമിച്ചു.
റിസർവ് ബാങ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതലയാണ് സെൻട്രല്‍ ബോർഡിനുള്ളത്. ആർബിഐ ഗവർണർ, 4 ഡപ്യൂട്ടി ഗവർണർമാർ എന്നിവർക്കു പുറമേ സർക്കാരിന് വിവിധ മേഖലകളില്‍ നിന്ന് 10 ഡയറക്ടർമാരെയും നിയമിക്കാം.
ധനകാര്യമന്ത്രാലയത്തിലെ 2 സെക്രട്ടറിമാരും ബോർഡിലുണ്ടാകും. ഇതിനൊപ്പം മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ലോക്കല്‍ ബോർഡുകളെ പ്രതിനിധീകരിച്ച് 4 ഡയറക്ടർമാരുമുണ്ടാകും.

