ന്യൂഡല്‍ഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.
തേഡ്പാർട്ടി ഇൻഷുറൻസില്ലാത്ത ഒട്ടേറെ വാഹനങ്ങള്‍ രാജ്യത്ത് ഓടുന്നുണ്ടെന്ന് വിലയിരുത്തി ഓഗസ്റ്റ് നാലിനാണ് സുപ്രീംകോടതി ഇതുള്‍പ്പെടെ വിവിധ നിർദേശങ്ങള്‍ ഇറക്കിയത്.
ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന് ചില ആശങ്കകളുണ്ടെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചപ്പോഴാണ്, പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഓഗസ്റ്റ് 21-ന് വീണ്ടും പരിഗണിക്കും.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ എടുക്കേണ്ട തേഡ്പാർട്ടി ഇൻഷുറൻസിന്റെ കാലയളവും ഓഗസ്റ്റ് നാലിന് സുപ്രീംകോടതി വർധിപ്പിച്ചിരുന്നു. കാറുകളുടേത് മൂന്നില്‍നിന്ന് നാലുവർഷമായും ഇരുചക്രവാഹനങ്ങളുടേത് അഞ്ചില്‍നിന്ന് ആറുവർഷമായും വർധിപ്പിച്ചു.
നേരത്തേ, 2018-ല്‍ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഇവയ്ക്ക് യഥാക്രമം മൂന്നും അഞ്ചും വർഷങ്ങളാക്കി നിശ്ചയിച്ചിരുന്നത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക്, അത് പുതുക്കുംവരെ ഇന്ധനം നല്‍കരുതെന്നാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.
ഗതാഗതലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് ചുമത്തുന്നതുപോലെ, ഇൻഷുറൻസില്ലാത്തവയ്ക്ക് ഓട്ടോമാറ്റിക്കായി ഇ-ചലാൻ നല്‍കുന്നതും പരിഗണിക്കണം. ഇന്ത്യയിലോടുന്ന വാഹനങ്ങളില്‍ 56 ശതമാനത്തിനും ഇൻഷുറൻസില്ലെന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വാഹൻ പോർട്ടലില്‍നിന്ന് ഇൻഷുറൻസ് വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ പോലീസുകാർക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

