രാജ്യത്തെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നെന്ന ലക്ഷ്യത്തോടെ ജിയോ പ്ലാറ്റ്‌ഫോംസ്, മാർക്കറ്റ് റഗുലേറ്ററായ സെബിക്ക് മുന്നില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സമർപ്പിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില ഇന്ന് 3 ശതമാനത്തിനടുത്ത് ഉയർന്നു.
ബിഎസ്‌ഇയില്‍ ഓഹരി വില 2.75% വർധിച്ച് 1,345.45 രൂപ വരെയെത്തി. റിലയൻസ് ഓഹരികളിലെ ഈ കുതിച്ചുചാട്ടം സെൻസെക്സിനും നിഫ്റ്റിക്കും വലിയ ഉണർവ് നല്‍കി. റിലയൻസിന്റെ 49-ാമത് വാർഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ച, വരാനിരിക്കുന്ന വലിയ വികസന പദ്ധതികളും നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.
സെബിക്ക് സമർപ്പിച്ച ഡ്രാഫ്റ്റ് രേഖകള്‍ പ്രകാരം, ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒയില്‍ പ്രൊമോട്ടർമാർ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നില്ല. പകരം, 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഇക്വിറ്റി ഓഹരികള്‍ വിപണിയിലിറക്കി ഫണ്ട് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ വഴി ലഭിക്കുന്ന തുകയില്‍ ഏകദേശം 27,500 കോടി രൂപ, ജിയോയുടെ സബ്സിഡിയറിയായ ‘റിലയൻസ് ജിയോ ഇൻഫോകോം’ ലിമിറ്റഡിന്റെ നിലവിലുള്ള കടങ്ങള്‍ തിരിച്ചടയ്ക്കാൻ ഉപയോഗിക്കും. ബാക്കി തുക ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഭാവി വികസനങ്ങള്‍ക്ക് വിനിയോഗിക്കും. ആഗോള ബ്രോക്കറേജ് ഏജൻസികളുടെ വിലയിരുത്തല്‍ പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യം 130 മുതല്‍ 180 ബില്യണ്‍ ഡോളർ വരെയാണ് (ഏകദേശം 10 മുതല്‍ 15 ലക്ഷം കോടി രൂപ). ഇത് ഐപിഒ വലുപ്പം 37,700 കോടി രൂപയിലധികം എത്തിക്കുമെന്നാണ് സൂചന.
ഐപിഒ റിലയൻസ് ഓഹരി ഉടമകള്‍ക്ക് വലിയ തോതില്‍ മൂല്യം വർദ്ധിപ്പിച്ചു നല്‍കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ആകാശ്, ഇഷ, അനന്ത് അംബാനി എന്നിവരുടെ നേതൃത്വത്തിലാണ് ജിയോയുടെ ഈ അടുത്ത ഘട്ട വികസനവും ഐപിഒ പ്രക്രിയകളും മുന്നോട്ട് പോകുന്നത്. മെറ്റ, ഗൂഗിള്‍ തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാർക്ക് വലിയ നിക്ഷേപമുള്ള ജിയോ പ്ലാറ്റ്‌ഫോംസ്, ഈ ഐപിഒയിലൂടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ മുൻനിരയിലേക്ക് ഉയരും. റിലയൻസിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് ബ്രോഡ്ബാൻഡ്, എഐ സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ കമ്പനിക്ക് അനുകൂല തരംഗം സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

