Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ നഗര വികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പല്‍ ബോണ്ട് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

കേരളത്തിലെ നഗര വികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പല്‍ ബോണ്ട് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: കേരളത്തിലെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ പണം കണ്ടെത്താൻ മുനിസിപ്പല്‍ ബോണ്ട് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു.

കേരളത്തിലാദ്യമായി കൊച്ചി കോർപ്പറേഷനാണ് മുനിപ്പല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഇതിലൂടെ 500 കോടി രൂപ സമാഹരിക്കാൻ പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി കൊച്ചി മേയർ വി.കെ. മിനിമോള്‍ കേരളകൗമുദിയോട് പറഞ്ഞു.

അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളും മുനിസിപ്പല്‍ ബോണ്ട് വിപണിയിലെത്തും. മുനിസിപ്പല്‍ ബോണ്ടിന് കൊച്ചി കോർപ്പറേഷന് ‘സെബി” അംഗീകാരം ലഭിച്ചും. ഗ്രീൻ ബോണ്ടും സാധാരണ ബോണ്ടും വഴി 250 കോടി രൂപ വീതമാണ് സമാഹരിക്കുന്നത്. ഇതിനായി ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് താത്പര്യപത്രം ക്ഷണിച്ചു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതിനാല്‍ കോർപ്പറേഷന്റെ ആസ്തി കണക്കുകള്‍ തയ്യാറാക്കി ഐ.എസ്.ഒ സർട്ടിഫിക്കേഷനും നേടണം. ആസ്തി രജിസ്റ്റർ തയ്യാറാക്കുന്ന ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്.

ബോണ്ട് തുക തിരിച്ചടയ്ക്കേണ്ടതിനാല്‍ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ക്കാണ് മുൻഗണന. നഗരസഭയുടെ ഭൂമി പ്രയോജനപ്പെടുത്തി വാണിജ്യ സൗകര്യങ്ങള്‍ വികസിപ്പിച്ച്‌ വാടക വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യം.

ഇന്ത്യയിലെ 22 നഗരങ്ങള്‍ കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 4500 കോടി രൂപ മുനിസിപ്പല്‍ ബോണ്ടിലൂടെ സമാഹരിച്ചിട്ടുണ്ട്.
കൊച്ചിയിലെ പ്രധാന പദ്ധതികള്‍

  1. കലൂരില്‍ പ്രൈവറ്റ് ബസ്‌സ്‌റ്റാൻഡില്‍ പത്ത് നിലയില്‍ വാണിജ്യ മൊബിലിറ്റി ഹബ്
  2. സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് 12 നിലയുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് ഇരട്ട സമുച്ചയം
  3. കച്ചേരിപ്പടിയില്‍ ഉഷ ടൂറിസ്റ്റ് ഹോം സമുച്ചയം 12 നിലകളില്‍ പുനർനിർമ്മിക്കും
  4. വാണിജ്യ കെട്ടിടങ്ങളടക്കം 12 നിലകളില്‍ വൈറ്റില സോണല്‍ ഓഫീസ് സമുച്ചയം

മുൻസിപ്പല്‍ ബോണ്ട്
നഗരസഭകള്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി വിപണിയില്‍ നിന്ന് പണം സമാഹരിക്കാൻ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണിത്. നിശ്ചിത കാലാവധിയില്‍ പലിശ സഹിതം തിരിച്ചടക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com