മുംബൈ: ബാങ്കുകള്‍ സാങ്കേതികവിദ്യകള്‍ക്കും ക്ലൗഡ് സേവനങ്ങള്‍ക്കുമായി ചുരുക്കം ചില ബാഹ്യ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത് ബാങ്കിംഗ് മേഖലയില്‍ ഗുരുതരമായ സാങ്കേതിക അപകടസാധ്യതകള്‍ ഉയർത്തുന്നതായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രോഹിത് ജെയിൻ.
മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊതു സാങ്കേതിക ദാതാവിനുണ്ടാകുന്ന സാങ്കേതിക തടസ്സം ഒരേസമയം ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ടോക്കണൈസേഷൻ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ധനകാര്യ ഇടപാടുകള്‍ കൂടുതല്‍ വേഗമേറിയതും ചെലവ് കുറഞ്ഞതുമാക്കുന്നുണ്ട്.
എന്നാല്‍, സാമ്പത്തിക വ്യവസ്ഥയുടെ പരസ്പര ബന്ധിതത്വം വർധിക്കുന്നത് വേഗത, ഏകാഗ്രത, അതാര്യത എന്നീ മൂന്ന് പ്രധാന ഭീഷണികള്‍ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം ബാങ്കുകള്‍ ഒരേ ഡാറ്റാസെറ്റുകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പരാജയങ്ങള്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ പരാജയത്തിന് പകരം സിസ്റ്റമാറ്റിക് പരാജയമായി മാറിയേക്കാം.
സ്ഥാപനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടേഷൻ ആവശ്യങ്ങള്‍ പുറംകരാർ നല്‍കാൻ കഴിയുമെങ്കിലും, അതുമൂലമുണ്ടാകുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഒഴിവാക്കാനാകില്ലെന്ന് രോഹിത് ജെയിൻ വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യകള്‍ കടന്നുവരുമ്പോഴും പരമ്പരാഗത ബാങ്കിംഗ് അപകടസാധ്യതകള്‍ ഇല്ലാതാകുന്നില്ലെന്നും സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

