ഇന്ത്യയില്‍ ആദ്യത്തെ സ്വകാര്യ ആണവ പ്ലാന്റ് സ്ഥാപിക്കാൻ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഒരുങ്ങുന്നു. രാജ്യത്തെ സിവില്‍ ആണവോർജ്ജ മേഖല സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ, 2032-ഓടെ തങ്ങളുടെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ടാറ്റ പവർ സി.ഇ.ഒ പ്രവീർ സിൻഹ, ബ്ലൂംബെർഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ആണവ ശേഷിക്ക് ഇത്തരത്തില്‍ വലിയ സംഭാവന നല്‍കാനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന നീക്കമാണിത്.
2028-ന്റെ തുടക്കത്തില്‍ തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2032-2033 കാലയളവോടെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ന്യൂക്ലിയർ പ്ലാന്റ് സജ്ജമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ പവർ, നിലവില്‍ കുറഞ്ഞത് മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലായി അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും സിൻഹ വ്യക്തമാക്കി.
ആണവ വൈദ്യുത ഉത്പാദന ശേഷി, ഇപ്പോഴത്തെ 8.8 ജിഗാവാട്ട് എന്ന നിലയില്‍ നിന്ന് 2047 വർഷത്തോടെ 100 ജിഗാവാട്ടായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ആകെ അഥവാ 1 ലക്ഷം കോടി രൂപ (നിലവിലെ വിനിമയ നിരക്കില്‍ ഏകദേശം 201 ബില്യണ്‍ യു.എസ് ഡോളർ) മൂലധന നിക്ഷേപം ആവശ്യമായി വരുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം നിയോഗിച്ച സമിതി വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച Roadmap to 100 GW റിപ്പോർട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
ഇത്തരത്തില്‍ അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തെ ആണവ വൈദ്യുതോല്പാദന ശേഷി പത്തിരട്ടിയായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇത് മുൻനിർത്തി ചരിത്രപരമായ ആണവോർജ്ജ ബില്ലിന് 2025 വർഷത്തിന്റെ അവസാനം കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ രാജ്യത്തെ ആണവോർജ്ജ മേഖലയില്‍ നിക്ഷേപം നടത്താൻ ഇന്ത്യയില്‍ ആദ്യമായി സ്വകാര്യ കമ്പനികള്‍ക്ക് അനുമതി ലഭിച്ചു.
ശാന്തി (SHANTI – Sustainable Harnessing of Advancement of Nuclear Energy for Transforming India) ആക്‌ട് എന്ന ഈ നിയമം, ഇന്ത്യയുടെ ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികളില്‍ നിന്ന് വൻതോതിലുള്ള നിക്ഷേപങ്ങള്‍ ആകർഷിക്കാൻ വഴിയൊരുക്കും.
എന്നാല്‍, 2047 വർഷത്തോടെ രാജ്യത്ത് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പുതിയ ആണവ വൈദ്യുത നിലയങ്ങളില്‍ 30 ശതമാനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷൻ (NTPC) ആയിരിക്കും നിർമ്മിക്കുക എന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയിലെ ഏക ആണവോർജ്ജ ഉല്പാദക കമ്പനിയാണ് NTPC. 2033 വർഷത്തോടെ അഞ്ച് സ്മാള്‍ മൊഡ്യൂളാർ റിയാക്ടറുകള്‍ സ്വന്തം നിലയില്‍ നിർമ്മിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി കേന്ദ്ര ആണവോർജ്ജ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

