മൂന്നാം ദിവസവും നിക്ഷേപകരില്‍ നിന്ന് വേണ്ടത്ര മികച്ച പ്രതികരണമില്ലാതെ, പ്രമുഖ ഇൻഷുറൻസ് ടെക്നോളജി പ്ലാറ്റ്‌ഫോമായ ടർട്ടില്‍മിൻ്റ് ഫിൻടെക് സൊല്യൂഷൻസിൻ്റെ ഐപിഒ.
ബിഡ്ഡിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴും പൊതുവിപണിയില്‍ നിന്നും പ്രതീക്ഷിച്ചത്ര ആവേശം കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ഐപിഒ 56 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുള്ളത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ (QIB) വിഭാഗത്തില്‍ ഏകദേശം 73 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 66 ശതമാനവും സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനേതര നിക്ഷേപകരുടെ (NII) ഭാഗത്തുനിന്ന് വെറും 5 ശതമാനം മാത്രമാണ് താല്പര്യം ഉണ്ടായിട്ടുള്ളത്.
882.67 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ടർട്ടില്‍മിൻ്റ് വിപണിയിലേക്ക് എത്തിയത്. ഇതില്‍ 660.72 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 221.95 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലും (OFS) ഉള്‍പ്പെടുന്നു. ഒരു ഓഹരിക്ക് 144 രൂപ മുതല്‍ 152 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിപണിയിലെ ഈ മന്ദഗതിയിലുള്ള പ്രതികരണം അണ്‍ഒഫീഷ്യല്‍ മാർക്കറ്റായ ഗ്രേ മാർക്കറ്റിലും നിഴലിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) വെറും 2 ശതമാനം മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ലിസ്റ്റിംഗില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ്.
2015-ല്‍ സ്ഥാപിതമായ ടർട്ടില്‍മിൻ്റ്, രാജ്യത്തുടനീളമുള്ള ഇൻഷുറൻസ് ഉപദേശകരെയും ഉപഭോക്താക്കളെയും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രമുഖ പ്ലാറ്റ്‌ഫോമാണ്. 6.3 ലക്ഷത്തിലധികം ഡിജിറ്റല്‍ പങ്കാളികളുള്ള കമ്പനിക്ക് വിപുലമായ ശൃംഖലയുണ്ട്. കമ്പനിയുടെ പ്രവർത്തന വരുമാനം 2024 സാമ്പത്തിക വർഷത്തിലെ 78.64 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വർഷത്തില്‍ 662.71 കോടി രൂപയായി ഗണ്യമായി ഉയർന്നിട്ടുണ്ടെങ്കിലും, അറ്റാദായം ഇപ്പോഴും നെഗറ്റിവ് ആയാണ് തുടരുന്നത്. 2025 സാമ്പത്തിക വർഷത്തിലും 194.11 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. തുടർച്ചയായ ഈ സാമ്പത്തിക നഷ്ടവും വിപണിയിലെ കടുത്ത മത്സരവുമാകാം നിക്ഷേപകരെ പിന്നോട്ട് വലിപ്പിക്കുന്നത്.
അലോട്ട്മെൻ്റ് നടപടികള്‍ ജൂണ്‍ 24-ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ജൂണ്‍ 29-ഓടെ കമ്പനിയുടെ ഓഹരികള്‍ ബിഎസ്‌ഇ, എൻഎസ്‌ഇ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.

