രണ്ട് വർഷമായി ഓഹരി വിപണിയില്‍ നിന്നുള്ള ആദായം കുറയുന്നത് ചെറുകിട നിക്ഷേപകർക്കിടയില്‍ ആശങ്ക വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം പലരും നിർത്തുകയാണ്. മ്യൂച്വല്‍ ഫണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം എസ്.ഐ.പി. അക്കൗണ്ടുകള്‍ തുടങ്ങുന്നതിനേക്കാള്‍ വേഗത്തില്‍ നിലവിലുള്ളവ നിർത്തലാക്കുന്ന സാഹചര്യമുണ്ട്.
വിദേശ നിക്ഷേപകർ പിൻവാങ്ങുമ്പോഴും വിപണിയെ താങ്ങിനിർത്തുന്നത് എസ്.ഐ.പി. വഴിയുള്ള പണമൊഴുക്കായിരുന്നു. വിപണിയിലെ അസ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ പുതുതായി ആരംഭിച്ച എസ്.ഐ.പി. അക്കൗണ്ടുകളേക്കാള്‍ (50.7 ലക്ഷം) കൂടുതല്‍ അക്കൗണ്ടുകള്‍ നിർത്തി(51.3 ലക്ഷം).
വിപണിയില്‍ നിന്നുള്ള ആദായം കുറഞ്ഞതോടെ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളെക്കുറിച്ച് ചെറുകിട നിക്ഷേപകർ കൂടുതല്‍ ജാഗരൂകരാകുകയോ പിന്മാറാൻ ശ്രമിക്കുകയോ ചെയ്യുന്നു.
2024 സെപ്റ്റംബറിന് ശേഷം വിപണിയില്‍ അനിശ്ചിതത്വം കൂടിയതാണ് അക്കൗണ്ടുകള്‍ പിൻവലിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമായത്.
വിപണി മികച്ച പ്രകടനം കാഴ്ചവെച്ച സമയങ്ങളില്‍ കൂടുതല്‍ നിക്ഷേപകർ എസ്.ഐ.പി. തുടങ്ങിയിരുന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ എസ്.ഐ.പി തുടങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അക്കൗണ്ട് നിർത്തുന്നവരുടെ നിരക്കും ഉയർന്ന നിലയിലാണ്.
നിക്ഷേപകർ പിൻവാങ്ങുന്ന പ്രവണത പ്രകടമാണെങ്കിലും വിപണിയെ ബാധിക്കുന്ന തരത്തില്‍ പണമൊഴുക്കില്‍ ഇനിയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല.
പ്രതിമാസം ശരാശരി 25,000 കോടി രൂപയ്ക്കും 30,000 കോടി രൂപയ്ക്കും ഇടയില്‍ ഇപ്പോഴും എസ്.ഐ.പി. വഴി വിപണിയിലേക്ക് എത്തുന്നുണ്ട്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FII) വിപണിയില്‍ നിന്ന് വലിയ തോതില്‍ പണം പിൻവലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം മൂലം ഉണ്ടാകാവുന്ന വലിയ തകർച്ചയില്‍ നിന്ന് വിപണിയെ പിടിച്ചുനിർത്തുന്നതില്‍ ആഭ്യന്തര എസ്.ഐ.പി. നിക്ഷേപങ്ങള്‍ നിർണായക പങ്ക് വഹിക്കുന്നു.
ചാഞ്ചാട്ടം ഏറെക്കാലം തുടർന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് കൂടുതല്‍ നിക്ഷേപകർ വിപണിയില്‍നിന്ന് പിന്മാറിയേക്കാം. പ്രതിമാസ നിക്ഷേപ തുകയില്‍ കാര്യമായ കുറവുണ്ടാകാത്തത് വിപണിക്ക് താത്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും നിക്ഷേപകരുടെ മനോഭാവം ദീർഘകാലാടിസ്ഥാനത്തില്‍ വിപണിയെ കാര്യമായി ബാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല.

