ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്.
ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. കേരളത്തില്‍ പ്രവർത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍, പ്രവർത്തിക്കുന്നത് ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യത്തില്‍ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.മൂന്നാം മോദി സർക്കാരില്‍ 2024 ജൂണ്‍ ഒമ്പതിനാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ച ജോർജ് കുര്യൻ ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫിസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
