ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തർമന്തറില്‍ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരു മാസത്തിലേറെയായി നടത്തി വന്നിരുന്ന പ്രതിഷേധ സമരം അവസാനിച്ചു.
സിജെപി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് രങ്കയും തമ്മില്‍ നടത്തിയ നിർണായക ചർച്ചകള്‍ക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്. സമരവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ ധാരണയായതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് സിജെപി നേതൃത്വം അറിയിച്ചു.
സമരത്തില്‍ പങ്കെടുത്ത സിജെപി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനല്‍കി. ഭാവിയിലും സമരവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നും ചർച്ചയില്‍ അറിയിച്ചതായി സിജെപി വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് നിലവിലെ ചട്ടങ്ങള്‍ പരിശോധിച്ച് പരമാവധി ധനസഹായം നല്‍കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
ഒരു മാസത്തോളം ദേശീയ ശ്രദ്ധ നേടിയ സമരത്തിനൊടുവില്‍ കേന്ദ്രവും സിജെപിയും തമ്മില്‍ ധാരണയായതോടെ ജന്തർമന്തറിലെ പ്രതിഷേധം ഔദ്യോഗികമായി അവസാനിക്കുകയായിരുന്നു.
