തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ യു.ഡി.എഫ് സർക്കാരിനെ ഇപ്പോള്‍ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
നിലവിലെ സാഹചര്യത്തിലേക്ക് സംസ്ഥാനം എത്തിപ്പെട്ടതില്‍ മുൻ സർക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരമൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന്, കഴിഞ്ഞ പത്ത് വർഷത്തിനിടെ എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കും പറയണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
യു.ഡി.എഫ് സർക്കാരിനെ വിമർശിക്കണമെന്ന് ലക്ഷ്യമിട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വർധിച്ച വൈദ്യുതി ആവശ്യകത, മഴക്കുറവ് മൂലമുള്ള ജലവൈദ്യുത ഉല്‍പ്പാദനത്തിലെ കുറവ്, പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കേണ്ട സാഹചര്യം തുടങ്ങിയവയാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി സർക്കാർ വിശദീകരിക്കുന്നത്. അതേസമയം, വൈദ്യുതി വാങ്ങല്‍ കരാറുകളുമായി ബന്ധപ്പെട്ട് മുൻ സർക്കാരുകളുടെ തീരുമാനങ്ങളും നിലവിലെ പ്രതിസന്ധിയില്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
