ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ചൈനയില്‍, വത്തിക്കാനുമായുള്ള പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മെത്രാന്‍ നിയമനം നടന്നു.
ചിഫെങ് രൂപതയുടെ അധ്യക്ഷനായി നിയമിതനായ ജോസഫ് ചാങ് യാൻഫെങ്ങിന്റെ സ്ഥാനാരോഹണം ഇക്കഴിഞ്ഞ ജൂലൈ 22 ബുധനാഴ്ച ചൈനയില്‍ നടന്നതായി വത്തിക്കാന്‍ അറിയിച്ചു.
വത്തിക്കാനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താല്‍ക്കാലിക കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനും അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നർ മംഗോളിയ പ്രവിശ്യയിലെ ചിഫെങ് രൂപതയുടെ മെത്രാനായി മാർപാപ്പ അദ്ദേഹത്തെ കഴിഞ്ഞ മാസം നിയമിച്ചത്. ഒരു മാസത്തിന് ശേഷമാണ് സ്ഥാനാരോഹണം.
1984 ഏപ്രില്‍ നാലിന് ലിയോണിംഗ് പ്രവിശ്യയിലെ ബെയ്‌ഷെനിലാണ് ബിഷപ്പ് ചാങ് യാൻഫെങ് ജനിച്ചത്. ഷെന്യാങ് മേജർ സെമിനാരിയില്‍ പരിശീലനം നേടിയ അദ്ദേഹം, ദക്ഷിണ കൊറിയയിലെ ഡേജിയോണ്‍ കാത്തലിക് സർവകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. 2010 നവംബർ 18-ന് ചിഫെങ് രൂപതയ്ക്കുവേണ്ടി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 2010 മുതല്‍ 2013 വരെ രൂപതാ കാര്യാലയത്തില്‍ സേവനമനുഷ്ഠിക്കുന്നതിനൊപ്പം വിവിധ ഇടവകകളിലും അദ്ദേഹം ശുശ്രൂഷ ചെയ്തു. തുടർന്ന് ചിഫെങ് കത്തീഡ്രല്‍ ഇടവകയുടെയും പിന്നീട് ലിൻഡോങ് ഇടവകയുടെയും വികാരിയായി അദ്ദേഹം നിയമിതനായി. 2021 ഒക്ടോബർ 15 മുതല്‍ ചിഫെങ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങില്‍വെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. നിയമനം സംബന്ധിച്ച കരാർ വത്തിക്കാനും ചൈനീസ് സർക്കാരും 2024 ഒക്ടോബറില്‍ പുതുക്കി രണ്ട് വർഷത്തില്‍ നിന്ന് നാല് വർഷത്തേക്ക് നീട്ടിയിരിന്നു.

