ന്യൂഡല്‍ഹി: സെല്‍ഫി വീഡിയോ സന്ദേശ പരമ്പരയുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത്
ന്യൂഡല്‍ഹി: സെല്‍ഫി വീഡിയോ സന്ദേശ പരമ്പരയുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. ‘പ്രതിഷേധത്തിനിടെ തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച വിദ്യാർഥികളോട് ക്ഷമിച്ചു’ എന്നായിരുന്നു മോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. എന്നാല്‍, ‘പ്രതിഷേധക്കാർക്കെതിരേ ഫയല്‍ ചെയ്ത കേസുകള്‍ സർക്കാർ പിൻവലിക്കുമോ?’ എന്ന് ദിപ്കെ ചോദിച്ചു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മോദി ഇൻസ്റ്റഗ്രാമില്‍ സെല്‍ഫി വീഡിയോയുമായി എത്തുന്നത്. 'റീലില്‍ കൂടി മാത്രമാണോ നിങ്ങള്‍ ക്ഷമിക്കുന്നത്, അതോ കേസുകള്‍ പിൻവലിക്കുമോ?' എന്ന് ദിപ്കെ മോദിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
ജന്തർ മന്തറില്‍ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നോയിഡയില്‍ നിന്നുള്ള കൗമാരക്കാരിക്കെതിരേ കേസെടുത്തിരുന്നു. “ചില ചെറുപ്പക്കാർ അസഭ്യം പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത വാക്കുകള്‍ പ്രയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. എന്റെ പരേതയായ അമ്മയെ പോലും അപമാനിച്ചു. ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. അധിക്ഷേപം ഒന്നിനും പരിഹാരമാകില്ല. കോടതിയിലേക്ക് വഴിച്ചിഴക്കുന്നതും ശിക്ഷിക്കുന്നതും ആക്ഷേപിക്കുന്നതും കൊണ്ട് സാഹചര്യം മാറില്ല. വഴിതെറ്റിയവരെ നമുക്ക് നേർവഴി നയിക്കാം”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
സമരം അവസാനിപ്പിക്കാൻ സർക്കാർ ഉറപ്പുനല്‍കിയിട്ടും വിദ്യാർത്ഥികള്‍ക്കും പ്രക്ഷോഭകർക്കും എതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ (FIR) പിൻവലിക്കുന്നതില്‍ സർക്കാരിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് നയമാണെന്ന് സി.ജെ.പി ആരോപിച്ചിരുന്നു. കേസുകള്‍ പൂർണ്ണമായി പിൻവലിച്ചില്ലെങ്കില്‍ വൻ പ്രക്ഷോഭവുമായി വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി.

