തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവിനെ തുടർന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.
ജൂണ്‍ 30 വരെയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവിനെ തുടർന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജൂണ്‍ 30 വരെയാണ് നിയന്ത്രണം. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണിവരെ മിതമായ വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെഎസ്‌ഇബി) അറിയിച്ചു.
എല്‍ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വൻ വർധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് കെഎസ്‌ഇബി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് അനുഭവപ്പെടുന്നത്. പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി ലഭിച്ച വൈദ്യുതി ജൂണ്‍ 16 മുതല്‍ തിരിച്ചു നല്‍കേണ്ട സാഹചര്യമുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തിയിട്ടും മഴ ശക്തമാകാത്തതിനാല്‍ ജലവൈദ്യുതി ഉല്‍പാദനം പ്രതീക്ഷിച്ച തോതിലെത്തിയിട്ടില്ല. ഇതിനിടെ, വൈദ്യുതി ആവശ്യകത 4,900 മെഗാവാട്ട് വരെ ഉയർന്നതായും, പ്രതിദിന ഉപഭോഗത്തില്‍ 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തിയതായും കെഎസ്‌ഇബി അറിയിച്ചു.
ഇതിന്റെ ഫലമായി ജൂണ്‍ 16 മുതല്‍ 30 വരെ ഗണ്യമായ വൈദ്യുതി ക്ഷാമം നേരിടേണ്ടിവരുമെന്നാണ് കണക്ക്. സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദേശം നല്‍കി. വൈദ്യുതി ലഭ്യതക്കുറവ് കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാൻ കെഎസ്‌ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ജൂണ്‍ 16-ന് രാത്രി 9 മുതല്‍ 12 വരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യാനുസരണം നിയന്ത്രണങ്ങള്‍ തുടർന്നേക്കാമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി.

