Dailyhunt
തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളില്‍  64 കോടിയുടെ പദ്ധതിയുമായി കിഫ്ബി

തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളില്‍ 64 കോടിയുടെ പദ്ധതിയുമായി കിഫ്ബി

മത്സ്യബന്ധന മേഖലയുടെ വികസനം വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ എന്ന ആശയത്തില്‍ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

മല്‍സ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂവെന്ന് പദ്ധതി പ്രഖ്യാപിക്കവെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കും. ലക്ഷ്യത്തിനായി കിഫ്ബി വഴി 64 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ വിദ്യാലയങ്ങളില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

പദ്ധതിയുടെ ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. ചടങ്ങില്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online