Dailyhunt
ഉടമസ്ഥ മരിച്ചു; സങ്കടം സഹിക്കാന്‍ വയ്യാതെ വളര്‍ത്തുപട്ടി ആത്മഹത്യ ചെയ്തു

ഉടമസ്ഥ മരിച്ചു; സങ്കടം സഹിക്കാന്‍ വയ്യാതെ വളര്‍ത്തുപട്ടി ആത്മഹത്യ ചെയ്തു

ഹൃദയത്തെ പിടിച്ചുലക്കുന്ന ഒരു സംഭവമാണ് കാണ്‍പൂരില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. തന്നെ പരിപാലിച്ചിരുന്ന ഉടമസ്ഥയായ സ്ത്രീ വൃക്കരോഗം മൂര്‍ച്ഛിച്ച്‌ മരിച്ചതിന്റെ സങ്കടം സഹിക്കാനാവാതെ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് നിന്ന് എടുത്തുചാടി ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് അവരുടെ വളര്‍ത്തുപട്ടി. കാണ്‍പൂരിലെ ബര്‍റ ഏരിയയിലാണ് സംഭവം. IANS ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അനിതാ രാജ് സിംഗ് എന്ന ഡോക്ടറുടെ പ്രിയപ്പെട്ട വളര്‍ത്തു പട്ടിയായിരുന്നു ജയ. ഏറെ നാളായി വൃക്കരോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഡോ. അനിത, കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ച്‌ മരിച്ചുപോയി. ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ട ഡോക്ടറുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ജയ മരണവിവരം അറിയുന്നത്.

ബോഡി കൊണ്ടുവന്ന നിമിഷം മുതല്‍ നിര്‍ത്താതെ മോങ്ങുകയും കുരയ്ക്കുകയും ഒക്കെയായിരുന്നു ജയയെന്ന് ഡോക്ടറുടെ മകന്‍ തേജസ് പറഞ്ഞു. മരണവിവരമറിഞ്ഞ നിമിഷം തൊട്ട്, ഒരു വറ്റ് ഭക്ഷണമിറക്കാനോ, ഒരു തുള്ളി വെള്ളം കുടിക്കാനോ അവള്‍ തയ്യാറായിരുന്നില്ല.

അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഫ്ലാറ്റിന്റെ ടെറസ്സിലേക്ക് കോണിപ്പടികള്‍ കയറിപ്പോയി മട്ടുപ്പാവില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു പട്ടി എന്ന് തേജസ്സ് പറയുന്നു. താഴെ വീണു ഗുരുതരമായി പരിക്കേറ്റ ജയയെ തേജസ് അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും അത് മരണപ്പെട്ടിരുന്നു. അമ്മയുടെ മരണവിവരം മനസ്സിലാക്കിയ നിമിഷം തൊട്ട് വളര്‍ത്തുപട്ടി ജയ കടുത്ത ഡിപ്രഷനിലായിരുന്നു എന്ന് തേജസ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online