കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങള്‍ കടത്തിയ കേസില്‍ നടൻ ദുല്‍ഖർ സല്‍മാന്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി അന്വേഷണം
വാഹനങ്ങള്‍ നികുതി വെട്ടിച്ച് കടത്തിയതാണെന്ന് അറിയില്ലായിരുന്നുവെന്നും, കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടെന്നുമാണ് ദുല്‍ഖർ മൊഴി നല്‍കിയിരിക്കുന്നത്. വാഹന കള്ളക്കടത്ത് റാക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. നേരത്തെ, കളമശ്ശേരിയിലെ ഷോറൂമില്‍ നിന്ന് 'ലക്കി ഭാസ്കർ' എന്ന ചിത്രത്തില്‍ ഉപയോഗിച്ച നിസ്സാൻ പട്രോള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ പരിധിയിലുള്ള വാഹനങ്ങള്‍ നിബന്ധനകളോടെ ഉടമകള്‍ക്ക് വിട്ടുനല്‍കാൻ കഴിയുമെന്നും, അല്ലെങ്കില്‍ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഭൂട്ടാനില്‍ നിന്ന് സെക്കൻഡ് ഹാൻഡ് ആഡംബര കാറുകള്‍ വ്യാജരേഖകളുണ്ടാക്കി ഇന്ത്യയില്‍ വില്‍ക്കുന്ന സംഘത്തെ പിടികൂടാൻ കൊച്ചി കസ്റ്റംസ് നടത്തിയ 'ഓപ്പറേഷൻ നുംഖോറി'ലൂടെയാണ് വൻ തട്ടിപ്പ് പുറത്തായത്. കേസിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പേരെയും, അസമിലെ ഡിടിഒ ദീപക് പഠോവരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താനാണ് കസ്റ്റംസിന്റെ നീക്കം.

