നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ പടക്ക നിർമ്മാണത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി.
ക്രമസമാധാന പരിപാലനവും പൊതുജന സുരക്ഷയും മുൻനിർത്തി
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ പടക്ക നിർമ്മാണത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. ക്രമസമാധാന പരിപാലനവും പൊതുജന സുരക്ഷയും മുൻനിർത്തി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് പുറമെ, മെയ് 3, 5 തീയതികളിലും നിയന്ത്രണം ബാധകമായിരിക്കും.
വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനുമാണ് നടപടി. ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം ജില്ലയിലെ മുഴുവൻ പടക്ക നിർമ്മാണ-വില്‍പ്പനശാലകളുടെ പ്രവർത്തനങ്ങള്‍ക്കുമാണ് ഈ മൂന്ന് ദിവസങ്ങളില്‍ വിലക്കുള്ളത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

