Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ നശിപ്പിച്ചു; പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം; വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി; രേവതിയും പത്മപ്രിയയും അമ്മയില്‍ നിന്ന് രാജിവെച്ചു

പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ നശിപ്പിച്ചു; പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം; വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി; രേവതിയും പത്മപ്രിയയും അമ്മയില്‍ നിന്ന് രാജിവെച്ചു

ലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപനം നടത്തിയത്. സംഘടനയ്ക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകളെയും അധികാര മോഹങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഇരുവരുടെയും പടിയിറക്കം. ഈ തീരുമാനം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണത്തിന്റെയോ ഭാഗമല്ലെന്ന് ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. സംഘടനയില്‍ നിന്ന് പടിയിറങ്ങുന്നത് ഒരു പിന്മാറ്റമല്ല, മറിച്ച്‌ തങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഏകദേശം ഒരു ദശാബ്ദക്കാലമായി തങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ വളരെ ലളിതമായിരുന്നുവെന്ന് നടിമാര്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന തുടങ്ങിയ മിനിമം അടിസ്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ നിലകൊണ്ടത്. എന്നാല്‍ ഇതിനെല്ലാം മറുപടിയായി സംഘടനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത് കടുത്ത മൗനവും അകല്‍ച്ചയുമായിരുന്നു. ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടത്തുനിന്ന് പോലും ഇത്തരം അവഗണനകള്‍ നേരിട്ടിട്ടും, മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം സംഘടനയില്‍ തുടര്‍ന്നതെന്നും ഇരുവരും വെളിപ്പെടുത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം 'അമ്മ' സംഘടനയില്‍ ഉണ്ടായ രാജികള്‍ യഥാര്‍ത്ഥത്തില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ മാത്രമായിരുന്നുവെന്ന് പ്രസ്താവനയില്‍ ഇരുവരും തുറന്നടിക്കുന്നുണ്ട്. ആ സംഭവങ്ങള്‍ക്ക് ശേഷം പൊതുസമൂഹത്തിന്റെ ശ്രദ്ധ കുറഞ്ഞതോടെ, പഴയ രീതികളും അതേ അധികാരക്രമങ്ങളും തന്നെയാണ് സംഘടനയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അധികാരത്തിലുള്ള മുഖങ്ങളും രീതികളും മാറിയേക്കാം, എന്നാല്‍ സംഘടനയ്ക്കുള്ളിലെ അസമത്വത്തിന്റെ ഘടനകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തുന്നു.

എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ശബ്ദമാകുക എന്ന ലക്ഷ്യത്തോടെയാണ് 'അമ്മ' രൂപം കൊണ്ടതെങ്കിലും, കാലക്രമേണ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളെ പൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തിയെന്ന് രേവതിയും പത്മപ്രിയയും ആരോപിക്കുന്നു. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ നേരിട്ട അതേ പോരാട്ടങ്ങളും പ്രതിസന്ധികളും ഇനിവരുന്ന തലമുറയ്ക്ക് നേരിടേണ്ടി വരാത്ത ഒരു നല്ല അന്തരീക്ഷം മലയാള ചലച്ചിത്രമേഖലയില്‍ ഉണ്ടാകുമെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും, ആ വിശ്വാസം ഏതെങ്കിലും ഒരു സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ലെന്നും ഇരുവരും വ്യക്തമാക്കി.

തങ്ങളുടെ നിലപാടുകള്‍ക്ക് എപ്പോഴും ഉറച്ച പിന്തുണ നല്‍കിയ പൊതുസമൂഹത്തോടും മാധ്യമങ്ങളോടും ഹൃദയത്തില്‍ തട്ടിയ നന്ദി രേഖപ്പെടുത്തിയ നടിമാര്‍, മികച്ച ചലച്ചിത്ര പ്രവര്‍ത്തനങ്ങളുമായി തങ്ങളുടെ യാത്ര തുടരുമെന്നും അറിയിച്ചു. ഒരു സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, മറിച്ച്‌ അതിന്റെ വിശ്വാസയോഗ്യതയാണ് എന്ന ഉച്ച ബോധ്യത്തോടെയാണ് തങ്ങള്‍ വിട പറയുന്നതെന്നും 'തിയേറ്ററുകളില്‍ കാണാം' എന്ന് കുറിച്ചുകൊണ്ടുമാണ് ഇരുവരും സംയുക്ത പ്രസ്താവന അവസാനിപ്പിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life