വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ജൂലായ് 19-ന് തുടങ്ങും. ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ വള്ളസ്സദ്യ ഉദ്ഘാടനംചെയ്യും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന സദ്യകളില്‍, ഇടക്കുളംമുതല്‍ ചെന്നിത്തലവരെയുള്ള 51 പള്ളിയോടം പങ്കെടുക്കും.
19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടില്‍ വഴിപാടുകാരൻ രണ്ട് നെല്‍പ്പറ നിറയ്ക്കുന്നതോടെ വള്ളസ്സദ്യച്ചടങ്ങുകള്‍ക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട് നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കും. ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കില്‍ ദീപം തെളിയിക്കും. തുടർന്ന് വിളക്കിനുമുൻപില്‍ വിഭവങ്ങള്‍ വിളമ്പിത്തുടങ്ങുന്നതാണ്.
ഇലയില്‍ 44 വിഭവമുണ്ടാകും. പാടിച്ചോദിക്കുന്ന മുറയ്ക്ക് 20 വിഭവംകൂടി വഴിപാടുകാരൻ വിളമ്പിനല്‍കും. ആദ്യദിനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതുള്‍പ്പെടെ 10 വള്ളസ്സദ്യയാണുള്ളത്. ഇതുവരെ 485 സദ്യ ബുക്കുചെയ്തു. 550 എണ്ണം നടന്നേക്കും. ഇത് സർവകാലറെക്കോഡാണ്.
ഇത്തവണ ഓണം നേരത്തേയായതിനാല്‍ 56 ദിവസമേ വള്ളസ്സദ്യയ്ക്കുള്ളൂ. അതിനാല്‍ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതല്‍ 16 വരെയായി കൂടും. 20 സദ്യാലയമുണ്ടാകും. 16 കോണ്‍ട്രാക്ടർമാർ സദ്യയൊരുക്കും. കഴിഞ്ഞതവണ 82 ദിവസം വള്ളസ്സദ്യ നടന്നിരുന്നു.
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം വഴി ദിവസേന എട്ട് ബസുവീതം എത്തും. ഇതിനായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സദ്യ സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ പാസ് (ആറന്മുള സദ്യ) തെക്കേടത്തില്ലം സദ്യാലയത്തില്‍ 20-ന് ആരംഭിക്കും.
300 രൂപപ്രകാരമുള്ള സദ്യയ്ക്കായി ബുക്കിങ് ആരംഭിച്ചു. aranmulaboatrace.com എന്ന വെബ്സൈറ്റിലും 9048373110 എന്ന നമ്പറിലും ബുക്കുചെയ്യാം. ഓഗസ്റ്റ് 26-നാണ് തിരുവോണത്തോണി വരവ്. 30-ന് ഉത്രട്ടാതി ജലോത്സവം. സെപ്റ്റംബർ നാലിന് അഷ്ടമിരോഹിണി വള്ളസ്സദ്യ നടക്കുന്നതാണ്.

