ജന്തർ മന്തറില്‍ നടത്തിയ പ്രതിഷേധം ലക്ഷ്യംകണ്ടതിന് പിന്നാലെ തുടർ സമര പരിപാടികള്‍ ആലോചിക്കാൻ കോക്‌റോച്ച് ജനത പാർട്ടി (സി.ജെ.പി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ വസതിയില്‍ പ്രധാന നേതാക്കള്‍ ഈമാസം അഞ്ചിന് യോഗം ചേരും. സമരക്കാർക്കെതിരായ നിയമനടപടികള്‍ ചെറുക്കുക, തുടർ സമരപരിപാടികള്‍, സംഘടന ശക്തിപ്പെടുത്തല്‍ തുടങ്ങി വിഷയങ്ങള്‍ ചർച്ചയാകും.
യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരില്‍നിന്നും വിദ്യാർഥികളില്‍നിന്നും അഭിപ്രായങ്ങള്‍ ആരായാൻ പ്രധാന നേതാക്കള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.യോഗത്തിന് ശേഷം നേതാക്കള്‍ വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികള്‍ പ്രഖ്യാപിക്കും. അതിനിടെ, സമീപജില്ലകളില്‍ നിന്നുള്ള സന്ദർശകരുമായി ദീപ്‌കെ തന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുകയും ചെയ്തു. പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കാൻ ദീപ്‌കെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു.
തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ വിഡിയോയ്ക്ക് പിന്നാലെയായിരുന്നു ദീപ്‌കെയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെ ക്ഷമിച്ചുവെന്ന് മാത്രം പറയാതെ, വിദ്യാർഥികള്‍ക്കെതിരേരജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കാൻ പൊലിസിന് നിർദേശം നല്‍കണമെന്നായിരുന്നു ദീപ്‌കെ ആവശ്യപ്പെട്ടത്. അതെ സമയം പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്തെത്തിയതിന് പിന്നാലെ, മറുപടിയുമായി 'കോക്രോച്ച് ജനതാ പാർട്ടി'
(സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. ബോസ്റ്റണ്‍ സർവകലാശാല നല്‍കിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയുമാണ് തന്റെ അമേരിക്കൻ പഠനത്തിന് സാമ്പത്തിക സഹായമായതെന്നും കുടുംബത്തിന്റെ പേരില്‍ ഉയർന്ന സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിജീത് ദീപ്ത്‍യുടെ വിശദീകരണം.

