എടച്ചേരിയില്‍ 35-കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിലായി. എടച്ചേരി വേങ്ങോളിയില്‍ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങള്‍ക്കുശേഷം കാസർകോട് ആദൂരില്‍ നിന്ന് പിടികൂടിയത്.
2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഹമീദിനെക്കുറിച്ച് കഴിഞ്ഞ 24 വർഷമായി ഒരുവിവരവുമില്ലായിരുന്നു. പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാസർകോട് ആദൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടെന്ന് മനസിലായത്. ഇയാള്‍ ആദൂരിലെ ബോവിക്കാനത്ത് മത്സ്യവില്‍പ്പനക്കാരനായി ജോലിചെയ്തിരുവരികയായിരുന്നുവെന്നും പോലീസ്.

