മതേതര കേരളത്തിന്റെ പേര് പറഞ്ഞ് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ ഗൂഢനീക്കങ്ങളെ നാം തിരിച്ചറിയണം.ജാഗ്രതയോടെ കേരളം, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നില്‍ക്കണെമന്ന നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട: കോണ്‍ഗ്രസ് തലയില്‍ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട് 'ഹിന്ദുഫോബിയ' തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത, തങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കാത്ത ഹൈന്ദവ നാമധാരികളായ പൊതുപ്രവർത്തകരെ ഉടനടി 'സംഘി' എന്ന് ചാപ്പ കുത്തി ഇല്ലാതാക്കുക എന്നത് ഇവരുടെ സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു.
ഭസ്മാസുരന് വരം കൊടുത്ത ശിവന്റെ അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങിക്കൊണ്ടിരിക്കുന്നത്. താല്‍ക്കാലിക ലാഭത്തിനായി ഇത്തരം തീവ്ര ചിന്താഗതിക്കാരെ കൂട്ടുപിടിക്കുമ്പോള്‍, സ്വന്തം അടിത്തറ തന്നെ ഇവർ തോണ്ടുന്നത് കോണ്‍ഗ്രസ് വൈകിയേ തിരിച്ചറിയൂ. കെ.സി. വേണുഗോപാലിനെപ്പോലെയുള്ള നേതാക്കളെ പോലും 'സംഘി' എന്ന് വിളിച്ച് ആക്ഷേപിക്കുന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഈ കൃത്യമായ അജണ്ടയുണ്ട്.
നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രമുഖരെയും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരെയുമൊക്കെ ഇത്തരത്തില്‍ വേട്ടയാടുന്നത് നാം കാണുന്നുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ഇപ്പോള്‍ നടക്കുന്ന സൈബർ ആക്രമണങ്ങളും അദ്ദേഹത്തിന്മേല്‍ ചാർത്തുന്ന സംഘി മുദ്രയും ഇതിൻ്റെ ഭാഗമാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു താവഴി രാഷ്ട്രീയത്തിന് വഴങ്ങുന്നില്ല എന്നതാണ് പലപ്പോഴും ഈ വിദ്വേഷ പ്രചാരണത്തിന് പിന്നിലെ പ്രധാന കാരണം.
ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രധാന ആയുധം ജമാഅത്തെ ഇസ്‌ലാമിയുടെ ചാനലായ 'മീഡിയ വണ്‍' ആണ്. ഇവരുടെ ഇരുട്ടുമുറി ചർച്ചകളിലൂടെയാണ് ആദ്യത്തെ 'സംഘി ചാപ്പ' പുറത്തുവരുന്നത്. മീഡിയ വണ്‍ തുടങ്ങിവെക്കുന്ന ഈ വ്യക്തിഹത്യ പിന്നീട് മൗദൂദി ആശയം പിന്തുടരുന്ന സൈബർ അണികള്‍ ഏറ്റെടുത്ത് ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു.
ഇടതുപക്ഷ ഭരണകാലത്തും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഇത്തരത്തില്‍ അടിച്ചമർത്താൻ ഇവർ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. മതേതര കേരളത്തിന്റെ പേര് പറഞ്ഞ് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ ഗൂഢനീക്കങ്ങളെ നാം തിരിച്ചറിയണം.ജാഗ്രതയോടെ കേരളം, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ!

