വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു
ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീല്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീല്‍ കുറിച്ചു.
]
താൻ ഏതുസമയവും വധിക്കപ്പെടുമെന്ന് അലി ഖാംനായ് സംശയിച്ചിരുന്നുവെന്നും പരലോകം പൂകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്ന് പല സംഭാഷണങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും കെടി ജലീല്‍ ചൂണ്ടിക്കാട്ടി. ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാനു വരാതിരിക്കാൻ കാരണമായത് അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത നിലപാടായിരുന്നു. അല്ലായിരുന്നെങ്കില്‍ സദ്ദാം ഹുസൈന്റെയും മുഅമ്മർ ഗദ്ദാഫിയുടെയും അവസ്ഥ അലി ഖാംനായ്ക്കും വരുമായിരുന്നു. ആണവ ശക്തിയാകാനുള്ള ശ്രമങ്ങള്‍ ഇറാഖോ ലിബിയയോ നടത്തിയിരുന്നെങ്കില്‍ ആഭ്യന്തര കലാപത്തിലൂടെ അവർ നിഷ്കരുണം പുറത്താക്കപ്പെട്ട് കൊലക്കത്തിക്ക് ഇരയാകുമായിരുന്നില്ല.
ദശലക്ഷങ്ങള്‍ അണിനിരന്ന വിലാപയാത്ര
86 കാരനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തില്‍ കണ്ണീർ പൊഴിക്കുകയും അലമുറയിട്ട് കരയുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകം കണ്ടത്. ഡൊണാള്‍ഡ് ട്രംപിനോ ബെഞ്ചമിൻ നെതന്യാഹുവിനോ സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാൻ കഴിയാത്ത നേട്ടമാണിതെന്ന് കെ.ടി. ജലീല്‍ വിശേഷിപ്പിച്ചു. ടെഹ്‌റാനിലെ പ്രശസ്തമായ അസാദി (സ്വാതന്ത്ര്യ) സ്ക്വയർ മുതല്‍ കിലോമീറ്ററുകളോളം ദൂരം ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. അന്ത്യയാത്രയില്‍ ജനക്കൂട്ടം വലിയ തോതില്‍ വികാരാധീനരാകുകയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. കടുത്ത ചൂടും ജനത്തിരക്കും നിയന്ത്രിക്കാൻ ഫയർഫോഴ്സ് വാഹനങ്ങളില്‍ നിന്ന് ജനക്കൂട്ടത്തിനു മേല്‍ വെള്ളം തളിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.

