ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാള്‍ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നല്‍കാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി.
അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ബൈക്കുടമയും ഓടിച്ചയാളും 1.08 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ച് കോടതി.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാനായി ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല.
അപകടത്തിന് മുമ്പും ശേഷവും ലൈസൻസ് ഉണ്ടായിട്ട് കാര്യമില്ല. ലൈസൻസിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണ പരിപാടി നടത്തണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയത്തിനോട് കോടതി ആവശ്യപ്പെട്ടു. 2009-ല്‍ ഡല്‍ഹിയില്‍ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഓംപ്രകാശ് എന്നയാള്‍ ഓടിച്ച മോട്ടോർസൈക്കിള്‍ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതില്‍, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ ഇൻഷുറൻസ് കമ്പനി സുപ്രീംകോടതിയിലെത്തുകയായിരുന്നു. അപകടസമയത്ത് ഓംപ്രകാശിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് കമ്പനി വാദിച്ചു. 2007ല്‍ അദ്ദേഹത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു. 2010ലാണ് ഇത് പുതുക്കിയത്.
നഷ്ടപരിഹാരത്തുക ഓംപ്രകാശും മോട്ടോർസൈക്കിളിന്റെ ഉടമയായ രജീന്ദർ സിങ്ങും നല്‍കണമെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തു.
അതേസമയം കൃത്യമായി ലൈസൻസ് പുതുക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ബാധ്യത ഇവർക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബോധവത്കരണം നടത്താനായി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

