വാണിജ്യ സിലിണ്ടറിന്റെ വില വർധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിന്. മണലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍ പരാജയപ്പെട്ടത് വെറും 126 വോട്ടുകള്‍ക്കാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിന് 65337 വോട്ടും പ്രതാപന് 65211 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ 676 പേരാണ് നോട്ടയ്ക്കു ചെയ്തത്. സ്വതന്ത്രനായി മത്സരിച്ച പ്രതാപന്‍ 184 വോട്ടും നേടി. 2021ല്‍ എല്‍ഡിഎഫിന് ഇവിടെ 29876 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അഴീക്കോടാണ് പിന്നീടുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.സുമേഷ് ജയിച്ചത് 349 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. സുമേഷിന് 64,951 വോട്ടും ലീഗിന്റെ കരീം ചേലേരിക്ക് 64.602 വോട്ടും കിട്ടി. 576 പേര്‍ നോട്ടയ്ക്കു ചെയ്തു. കഴിഞ്ഞ തവണ 6141 വോട്ടിന്റെ ഭൂരിപക്ഷമാണ് സുമേഷിന് ഇവിടെ കിട്ടിയിരുന്നത്.
കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരന്‍ അവസാനനിമിഷം വിജയിച്ചുകയറിയത് 428 വോട്ടുകള്‍ക്കാണ്. 2021ല്‍ 23,497 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രനെയാണ് മുരളീധരന്‍ അട്ടിമറിച്ചത്. മുരളീധരന് 46564 വോട്ടും കടകംപള്ളിക്ക് 46136 വോട്ടും കിട്ടി. കെ.സുരേന്ദ്രന്‍ എന്ന സ്വതന്ത്രന് 97 വോട്ടും നോട്ടയ്ക്ക് 981 വോട്ടും ലഭിച്ചു. കൊട്ടാരക്കരയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ 1012 വോട്ടിന്റെ ഭൂരിപക്ഷത്തിനു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സിപിഎം വിട്ടെത്തിയ ഐഷാ പോറ്റിക്ക് 62914 വോട്ടും ബാലഗോപാലിന് 63926 വോട്ടുമാണ് കിട്ടിയത്. കഴിഞ്ഞ തവണ ബാലഗോപാലിന് 10814 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ജെഡിയുടെ പി.കെ.പ്രവീണിന്റെ വിജയം 1286 വോട്ടിനാണ്. പ്രവീണിന് 70448 വോട്ടും ലീഗിന്റെ ജയന്തി രാജന് 69162 വോട്ടും കിട്ടി. സ്വതന്ത്രനായി മത്സരിച്ച പ്രവീണ്‍കുമാറിന് 560 വോട്ടു ലഭിച്ചു. സിപിഐയുടെ കോട്ടയായ വൈക്കം വീണത് 1360 വോട്ടിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനിമോന് 52944 വോട്ടും സിപിഐ സ്ഥാനാര്‍ഥി പി.പ്രദീപിന് 51584 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സിപിഐക്ക് ഇവിടെ 29122 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രനായി മത്സരിച്ച പ്രദീപ് 123 വോട്ടു നേടി. സിപിഐ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നു മത്സരിച്ച കെ.അജിത്ത് എന്‍ഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തെ 11953ല്‍നിന്ന് 20297 ആയി വര്‍ധിപ്പിച്ചു. ഇത്തവണ 737 പേര്‍ നോട്ടയ്ക്കു ചെയ്തു.

