വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു
ഉസ്ബക്കിസ്ഥാനില്‍ സുഹൃത്ത് ലാപ്ടോപ് ഉപയോഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തില്‍ ബസന്ത്-മിനി സുപ്രഭ ദമ്പതികളുടെ മകള്‍ സാവരിയ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നത്.
മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സവരിയയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. തുടർന്നാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത്. ഹരിപ്പാട് പൊലീസ് ഇൻക്വെസ്റ്റ് നടപടികള്‍ തുടങ്ങി. പോസ്റ്റുമോർട്ടം നടപടികള്‍ മുഴുവനായും വീഡിയോ ചിത്രീകരിക്കും.
ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സവരിയയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയില്‍ സ്വദേശിയുമായ സദറുല്‍ ആനം (23) ഉസ്ബക്കിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലായി. സാവരിയയുടെ അടുത്ത സുഹൃത്തായിരുന്ന സദറുല്‍ ആനം സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി കൈയിലുണ്ടായിരുന്ന ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് സൂചനകള്‍. അടിയേറ്റ് ബോധരഹിതയായി നിലത്തുവീണ സാവരിയയെ സദറുല്‍ ആനം തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡിസംബർ ആദ്യമാണ് സവരിയ എംബിബിഎസ് പഠനത്തിനായി ഉസ്ബക്കിസ്ഥാനിലെത്തിയത്. മരണവിവരം അറിഞ്ഞ് ദുബായില്‍ ജോലി ചെയ്യുന്ന സാവരിയയുടെ ചിറ്റപ്പൻ ഉസ്ബക്കിസ്ഥാനിലെത്തി നിയമനടപടികള്‍ പൂർത്തിയാക്കി.
എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും ചെയ്തു. സാവരിയയുടെ മരണവിവരം അറിഞ്ഞ് കുവൈത്തിലായിരുന്ന അച്ഛൻ ബസന്ത് നാട്ടിലെത്തിയിരുന്നു. സംഭവത്തില്‍ ഉസ്ബക്കിസ്ഥാൻ പൊലീസ് അന്വേഷണം തുടരുന്നു.

