വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി നാലു നാള്‍ മാത്രം. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനുമുള്ള അവസാന അവസരമാണ്. അന്തിമഘട്ടത്തോട് അടുത്തതോടെ മുന്നണികളെല്ലാം പ്രചാരണം ഊർജ്ജിതമാക്കി.
ഇന്നും എൻഡിഎ- യുഡിഎഫ് മുന്നണി ക്യാംപുകള്‍ക്ക് ആവേശമായി ദേശീയ നേതാക്കള്‍ വിവിധയിടങ്ങളില്‍ പ്രചാരണത്തിനെത്തുന്നതാണ്. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, നിർമ്മല സീതാരാമൻ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരാണ് സംസ്ഥാനത്ത് ഇന്ന് പ്രചാരണം നടത്തുന്ന ദേശീയനേതാക്കള്‍. നിലവില്‍ സംസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധി ഇന്നും മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുന്നതാണ്.
കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ സ്ഥാനാർഥികള്‍ക്ക് വോട്ട് തേടിക്കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തെരഞ്ഞെടുപ്പ് യോഗം. കൊട്ടാരക്കരയില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ കർണാടക മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, കെ ജെ ജോർജ് എന്നിവരും പങ്കെടുക്കും.
കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിർമല സീതാരാമൻ ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണം തുടരുന്നതാണ്.

