ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയില്‍ മാത്രമാണെന്ന് ജില്ലാ കലക്ടർ . ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടർ പ്രഖ്യാപിച്ചിരുന്നത്.
അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടർ സ്‌നേഹില്‍ കുമാർ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പടക്ക വില്‍പനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജില്ലയിലാകെ നിരോധനാജ്ഞ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടറുടെ പ്രഖ്യാപനമായത്.

