എം.പി. പരമേശ്വരനെ സി.പി.എം ബലിയാടാക്കിയെന്ന ആരോപവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി.2004 ല്‍ സി.പി.എം ല്‍ വി.എസ്.അച്യുതാനന്ദൻ , പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യുദ്ധം മൂർച്ഛിച്ചപ്പോഴാണ് ഡോ. എം.പി.പരമേശ്വരനെപാർട്ടിയില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ നിഷ്ക്കരുണം പുറത്താക്കിയത്.
നാലാം ലോക വാദത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേർക്കാൻ ശ്രമിക്കുന്നവെന്നു ആരോപിച്ചാണ് ഡോ. എം.പി പരമേശ്വരനെ പാർട്ടിയില്‍ നിന്നും പുറത്താക്കാൻ വി. എസ് ശാഠ്യം പിടിച്ചത്. പരമേശ്വരനെ മാൻ പേടയായി വന്ന മാരീചൻ എന്നാണ് വി.എസ് അന്ന് വിശേഷിപ്പിച്ചത്.
യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തില്‍ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കുകയില്ലെന്നാണ് പരമേശ്വരൻ വാദിച്ചത്. കമ്മ്യൂണിസ്റ്റുമൂല്യ ബോധത്തില്‍ അടിയുറച്ചു നിന്നുകൊണ്ടു തന്നെ ആധുനിക ശാസ്ത്രത്തിലൂന്നിയ മനുഷ്യ കേന്ദ്രിതമായ ജനകീയ വികസന പദ്ധതികളാണ് എം.പി. പരമേശ്വരൻ ജീവിതത്തിലുടനീളം അവതരിപ്പിച്ചിരുന്നത്.

