തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയിലും സത്കാര വിവാദത്തിലുമുള്ള മുഖ്യമന്ത്രി വി.ഡി സതീശന്റെ മറുപടി പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്ന് സിപിഐഎം നേതാവ് പി.
രാജീവ്.
'ഗ്യാലറിയില്‍ ഇരുന്നു പറയുന്നതുപോലെയല്ല ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത്' എന്ന് പി. രാജീവ് പരിഹസിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ 'സർപ്രൈസ്' ആയി പുറത്തുവരുമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
സംസ്ഥാനം മഴക്കെടുതി അനുഭവിക്കുമ്പോള്‍ സത്കാരത്തില്‍ പങ്കെടുത്തതിനെതിരായ വിമർശനങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയെയും പി. രാജീവ് പരിഹസിച്ചു.
'സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ ഭക്ഷണം കഴിച്ചുവെന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ല' എന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ നിർദേശങ്ങള്‍ ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒന്നിച്ചു നില്‍ക്കാം' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. മുൻ പ്രളയകാലത്ത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്നും പി. രാജീവ് ചോദിച്ചു.
പി.എം ശ്രീ പദ്ധതിയില്‍ സബ് കമ്മിറ്റി രൂപീകരിച്ചത് സ്കൂളുകള്‍ തെരഞ്ഞെടുക്കാനാണെന്ന് പി. രാജീവ് വ്യക്തമാക്കി. 'ഇടത് സർക്കാർ നടപ്പാക്കിയില്ല, തങ്ങളും നടപ്പാക്കില്ലെന്ന് യുഡിഎഫിന് പറയാൻ പറ്റുമോ' എന്നും അദ്ദേഹം ചോദിച്ചു.
Content Highlight: P Rajeev Slams CM VD Satheesan Over Helicopter Trip and Feast Remarks
#P Rajeev#Helicopter Travel#Flood Relief

