തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടില്‍ പ്രത്യേക ജാഗ്ര നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയില്‍ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തില്‍ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത.
തെക്കൻ ഗുജറാത്ത് തീരം മുതല്‍ മധ്യ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദപാത്തിയും വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖല സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.
ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ 8 മുതല്‍ 9 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ ഇടത്തരം മഴക്കും സാധ്യതയുണ്ട്.
പല മേഖലകളിലായി വ്യത്യസ്ത അളവില്‍ കനത്ത മഴ ലഭിക്കുന്നതിന് കാരണം ഓഫ്ഷോർ ഡ്രോപ്പ് വാള്‍ എന്ന പ്രതിഭാസമാണെന്നും നിലവില്‍ ഈ പ്രതിഭാസം വടക്കൻ കേരളത്തില്‍ മാത്രമാണെന്നും ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ഡോ നരേഷ് പറഞ്ഞു. കടലിലെ പ്രതിഭാസമാണ് ഓഫ്ഷോര്‍ ഡ്രോപ് വാള്‍. കടല്‍ക്കാറ്റും തീരദേശ കാലാവസ്ഥയും കടലിനടിയിലെ കുത്തനെയുള്ള ഇടിവുകളില്‍ തട്ടി ആഴക്കടലിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയർന്നു വരും.
Content Highlight: Rain

