മുംബൈ: അടുത്ത വർഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ, ഇന്ത്യൻ പേസ് നിരയെക്കുറിച്ചുള്ള നിർണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
ലോകകപ്പിനായുള്ള താരങ്ങളുടെ സാധ്യത പട്ടികയും ടീം കോമ്പിനേഷനും ചർച്ചയാകുന്നതിനിടയിലാണ്, പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറുമായി സെലക്ടർമാർ നേരിട്ട് ആശയവിനിമയം നടത്തണമെന്ന് അശ്വിൻ ആവശ്യപ്പെട്ടത്.
ജസ്പ്രീത് ബുംറയെ മുൻനിർത്തി മാത്രം മുന്നേറുന്ന ഇന്ത്യൻ പേസ് ആക്രമണത്തെക്കുറിച്ച് അശ്വിൻ ആശങ്ക പ്രകടിപ്പിച്ചു. ബുംറ ഇല്ലാത്ത പേസ് നിര ദുർബലമാണെന്നാണ് താരത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ 2027 ലോകകപ്പ് പദ്ധതികളില്‍ ഭുവനേശ്വർ കുമാറിന് സ്ഥാനമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സെലക്ഷൻ കമ്മിറ്റി വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭുവിയുമായി ഇക്കാര്യം ചർച്ച ചെയ്യുന്നത് താരത്തിനും ടീമിനും ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയുള്ള ഫസ്റ്റ് ക്ലാസ് ടൂർണമെന്റുകളില്‍ ഭുവനേശ്വർ കുമാറിനെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹത്തെ മികച്ച ഫോമിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അശ്വിൻ ചൂണ്ടിക്കാണിച്ചു. അതേസമയം, ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയ യുവതാരങ്ങള്‍ക്ക് ഇടം ലഭിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം തന്റെ വിലയിരുത്തലില്‍ വ്യക്തമാക്കി.
ഏകദിന ലോകകപ്പിന് ഇനിയൊരു വർഷത്തിലേറെ സമയമുണ്ടെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ കോമ്പിനേഷൻ ഇപ്പോഴേ ഉറപ്പാക്കേണ്ട സമയമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ മുൻനിർത്തിയാണ് ഓപ്പണിംഗ് ബാറ്റ്സ്മാൻമാരെക്കുറിച്ചുള്ള ചർച്ചകള്‍ ആരംഭിച്ചിട്ടുള്ളത്. എങ്കിലും ഓപ്പണർ സ്ഥാനത്തേക്ക് അഭിഷേക് ശർമ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ പേരുകളും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

