ബാങ്കി ഡിപ്പോസിറ്റ് മാത്രം 85 ലക്ഷം രൂപ; ഒറ്റ രൂപ നികുതി അടയ്ക്കാത്ത ഗോവിന്ദനും ശ്യമളയും; വിപ്ലവ പാര്‍ട്ടിയുടെ സെക്രട്ടറി സഖാവിന്റെ ലളിത ജീവിതം കോടികളുടെ നിഴലില്‍; എം.വി.
ഗോവിന്ദന്റെയും ഭാര്യയുടെയും സ്വത്തു വിവരങ്ങള്‍ പുറത്ത്; നികുതി നല്‍കാത്തതിലും വിവാദം; തളിപ്പറമ്പില്‍ 'വിപണി മൂല്യം' ചര്‍ച്ചകളില്‍
കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ഭാര്യയും മുന്‍ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയുടെയും ഔദ്യോഗികമായി വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങള്‍ ചര്‍ച്ചയാകുന്നു. പാവപ്പെട്ട തൊഴിലാളികളുടെ ചോരനീരാക്കി മാറ്റുന്ന പണം ലവിയായി വാങ്ങുന്ന പാര്‍ട്ടി നേതാക്കള്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇരുവരുടെയും ആസ്തി വിവരങ്ങള്‍ പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിട്ടും ഇരുവരും ആദായനികുതി അടയ്ക്കുന്നില്ലെന്ന വിവരവും വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തൊഴിലാളി വര്‍ഗ്ഗ നേതാക്കളായി അറിയപ്പെടുന്ന ഇരുവരുടെയും പേരില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള സ്വത്തുക്കള്‍ തന്നെ കോടികള്‍ വിലമതിക്കുന്നതാണെന്ന് സത്യവാങ്മൂലങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവയുടെ വിപണി മൂല്യം രേഖപ്പെടുത്തിയതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ബിനാമി പേരുകളിലും ബന്ധുക്കളുടെ പേരിലുമുള്ള സ്വത്തുക്കള്‍ കൂടി പരിശോധിച്ചാല്‍ ഈ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അധ്യാപികയായി വിരമിച്ച പി.കെ. ശ്യാമളയുടെയും കായിക അധ്യാപകനായി ചുരുങ്ങിയ കാലം മാത്രം സേവനമനുഷ്ഠിച്ച എം.വി. ഗോവിന്ദന്റെയും കൈവശം ഇത്രയധികം സമ്പാദ്യം എങ്ങനെ വന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. സത്യവാങ്മൂലത്തില്‍ കൈവശമുള്ള തുക തുച്ഛമായി കാണിക്കുമ്പോഴും ബാങ്ക് നിക്ഷേപങ്ങളുടെയും ഭൂസ്വത്തിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം പി.കെ. ശ്യാമളയുടെ പേരില്‍ വിവിധ ബാങ്കുകളിലായി 32.61 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. എം.വി. ഗോവിന്ദന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി മാത്രം 55.48 ലക്ഷം രൂപയാണുള്ളത്.
ഇരുവരുടെയും ആകെ ബാങ്ക് നിക്ഷേപം മാത്രം 88 ലക്ഷം രൂപയോളം വരും. പാവപ്പെട്ട സഖാക്കളുടെ പാര്‍ട്ടി ലവിയില്‍ നിന്ന് സമാഹരിക്കുന്ന പണമാണോ ഈ നിക്ഷേപങ്ങളെന്ന ചോദ്യം അണികള്‍ക്കിടയില്‍ തന്നെ ഉയരുന്നുണ്ട്.
ഈ വാര്‍ത്തയൂടെ പൂര്‍ണ്ണ വീഡിയോ സ്‌റ്റോറി ചുവടെ
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വോട്ടര്‍മാര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ വിധി എഴുതണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെ വിഴുങ്ങുന്ന ഇത്തരം 'മുതലാളിമാരില്‍' നിന്ന് പ്രസ്ഥാനത്തെ രക്ഷിക്കേണ്ട ബാധ്യത സാധാരണ വോട്ടര്‍മാര്‍ക്കാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ സ്വത്തുവിവരങ്ങള്‍ പ്രധാന പ്രചാരണ ആയുധമായി മാറാനാണ് സാധ്യത. സത്യവാങ്മൂലത്തിലെ ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ എം.വി. ഗോവിന്ദനും പി.കെ. ശ്യാമളയും പ്രതിരോധത്തിലായിരിക്കുകയാണ്.
അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധികളെന്ന് അവകാശപ്പെടുന്നവര്‍ കോടികളുടെ സമ്പാദ്യവും നികുതി വെട്ടിപ്പും നടത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഈ വിഷയം രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.

